കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് കേസിൽ ജാമ്യാപേക്ഷ തള്ളിയത്. ശേഷം പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ് നോബിയെ നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത് .
അതേസമയം ഷൈനി എടുത്തിരുന്ന വായ്പ്പയുടെ തിരിച്ചടവ് മുടങ്ങിയ പ്രതിസന്ധിയിലാണ് ഇടുക്കി കരിങ്കുന്നം പുലരി കുടുംബശ്രീ അംഗങ്ങൾ. ഭർത്താവ് നോബിയുടെ അച്ഛന്റെ ചികിത്സയ്ക്കായാണ് ഷൈനി വായ്പ എടുത്തതെന്ന് ഇവർ വ്യക്തമാക്കി. തിരിച്ചടവ് മുടങ്ങിയതോടെ, കേസ് കൊടുത്തിരുന്നെങ്കിലും പണം തിരിച്ചടയ്ക്കാൻ നോബിയുടെ കുടുംബം തയ്യാറായിരുന്നില്ല.
ഷൈനിയുടെ പേർക്ക് ഭർത്താവ് നോബി വാങ്ങിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം തിരിച്ചു നൽകുകയാണെങ്കിൽ വായ്പ തുക തിരിച്ചടയ്ക്കുമെന്നാണ് ഇയാൾ പറഞ്ഞതെന്നും കുടുംബശ്രീ യൂണിറ്റ് പ്രസിഡൻ്റ് ഉഷ രാജു മാധ്യമത്തോട് പറഞ്ഞു.
ഷൈനി ആത്മഹത്യ ചെയ്തതോടെ വായ്പാ തുക എങ്ങനെ കിട്ടും എന്നറിയാതെ പ്രതിസന്ധിയിലാണ് കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ. പ്രശ്ന പരിഹാരത്തിനായി നടത്തിയ മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം ഷൈനി പണം തിരിച്ചടയ്ക്കാൻ തുടങ്ങിയിരുന്നു. എങ്കിലും ഇപ്പോഴും ഒരു ലക്ഷത്തി ഇരുപത്തിയാറായിരം രൂപയുടെ ബാധ്യത നിലവിലുണ്ട്.
ഷൈനി മരിച്ചതോടെ പ്രെശ്നം എങ്ങനെ പരിഹരിക്കും എന്ന് അറിയില്ലെന്നും, വീട്ടിൽ അനുഭവിച്ച പ്രശ്നങ്ങൾ ഒരിക്കൽപ്പോലും ഷൈനി പറഞ്ഞിരുന്നില്ലെന്നും കരിങ്കുന്നത്തെ പുലരി കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ പറഞ്ഞു.