കൊച്ചി: കരിങ്കല്ല് ക്ഷാമംമൂലം നിർമ്മാണ മേഖല പ്രതിസന്ധിയിൽ. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണം കുറഞ്ഞതും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ലോഡുകൾ അതിർത്തികളിൽ തടയുന്നതുമാണ് കാരണം.
മെറ്റൽ, പാറപ്പൊടി, എം സാൻഡ് തുടങ്ങിയവയുടെ വില കൂടിയതും പ്രതിസന്ധിയുടെ ആഴംകൂട്ടി.
സംസ്ഥാനത്തുണ്ടായിരുന്നത് 686 അംഗീകൃത ക്വാറികളാണ്. എന്നാൽ ഇപ്പോൾ പ്രവർത്തിക്കുന്നത് 260 എണ്ണം.
ഇതേ തുടർന്ന് വില കൂടുതലാണെങ്കിലും നിർമ്മാണ മേഖല ആശ്രയിച്ചിരുന്നത് തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കരിങ്കല്ലുകളെയാണ്.
എന്നാൽ, ഇവിടേക്ക് വരുന്ന ലോഡുകൾ പലതും അതിർത്തികളിൽ തടയുകയാണ്. പാസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കരിങ്കല്ല് കിട്ടാതായതോടെ പല കെട്ടിടങ്ങളുടേയും ബേസ്‌മെന്റ് കോൺക്രീറ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്.
ഇതിന് ചെലവ് വളരെ കൂടുതലാണ്. 2,000 ചതുരശ്ര അടി കെട്ടിടത്തിന്റെ ബേസ്‌മെന്റ് കോൺക്രീറ്റ് ചെയ്യാൻ കരിങ്കല്ല് ഉപയോഗിക്കുന്നതിനെക്കാൾ രണ്ടു ലക്ഷം രൂപവരെ ചെലവ് കൂടുമെന്ന് കെട്ടിട നിർമ്മാതാക്കൾ പറയുന്നു.