കൊച്ചി: സംസ്ഥാനത്ത് നിലവിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 1067 പേർ മാത്രമെന്ന് റിപ്പോർട്ട്. 2016ൽ 2,46,866 പേരാണ് തൊഴിൽരഹിതവേതനം കൈപ്പറ്റിയിരുന്നത്.
231 ഇരട്ടിയിലേറെയാണ് തൊഴിൽരഹിതവേതനം വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവുവന്നത്. എൽഡിഎഫ് ഭരണത്തിൽ ഒമ്പതു വർഷംകൊണ്ട് രണ്ടര ലക്ഷത്തോളം പേർ സർക്കാർ, അർധസർക്കാർ, പൊതുമേഖല,-സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുകയോ സ്വയംതൊഴിൽ കണ്ടെത്തുകയോ ചെയ്തെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു.
കാസർകോട്ട് തൊഴിൽരഹിതവേതനം കൈപ്പറ്റുന്നവർ ആരുമില്ലന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ആലപ്പുഴ ജില്ലയിലാണ്, -638 പേർ. രണ്ടാമത് കോട്ടയമാണ്,- 188. കണ്ണൂരിൽ തൊഴിൽരഹിതവേതനം വാങ്ങുന്നത് 21പേർ മാത്രം.എറണാകുളത്ത് രണ്ടുപേർമാത്രം.
തൊഴിൽരഹിതവേതനം വാങ്ങുന്നവർക്കുമാത്രമായി തൊഴിൽ നൽകാനുള്ള പദ്ധതികളില്ലെങ്കിലും തൊഴിലവസരങ്ങൾ വർധിപ്പിക്കുകയായിരുന്നു. പിഎസ്‌സി നിയമനങ്ങളിൽ വേഗവും കൃത്യതയും ഉറപ്പാക്കിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത ക്ലാസുകളും പരിശീലനവും നൽകിയിട്ടുണ്ട്. സ്വയംതൊഴിൽ പദ്ധതികളിൽ അപേക്ഷ ക്ഷണിക്കുമ്പോൾ തൊഴിൽരഹിതർക്ക് മുൻഗണന നൽകാറുണ്ടെന്ന് കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ രമേശൻ കുനിയിൽ പറഞ്ഞു.