മലപ്പുറം: അരീക്കോട്ടെ സായുധ പൊലീസ് ക്യാമ്പിൽ പൊലീസുകാരൻ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
വയനാട് മൈലാടിപ്പടി സ്വദേശി വിനീത് (33) ആണ് ഇന്നലെ രാത്രി മരിച്ചത്. അവധി ലഭിക്കാത്തതു മൂലമുള്ള മാനസികസംഘർഷമാണ് മരണകാരണമെന്ന് സഹപ്രവർത്തകർ ആരോപിക്കുന്നു.
വിനീതിന്റെ ഭാര്യ മൂന്നുമാസം ഗർഭിണിയായിരുന്നു. 45 ദിവസത്തോളം വിനീത് അവധി ലഭിക്കാതെ ജോലി ചെയ്തെന്ന് സഹപ്രപർത്തകർ പറയുന്നു.
അവധി ആവശ്യപ്പെട്ട് മേലുദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും നൽകിയില്ല എന്നാണ് ബന്ധുക്കൾ നൽകുന്ന വിവരം. തണ്ടർബോൾട്ട് കമാൻഡോ ആയിരുന്നു വിനീത്.
തലയ്ക്കു വെടിയേറ്റ നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് പോലീസുകാർ വിനീതിനെ അരീക്കോട് ആസ്റ്റർ മദർ ആശുപത്രിയിൽ എത്തിച്ചത്. ഉടൻ മരണം സ്ഥിരീകരിച്ചു. ഒരു മകനുണ്ട്. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.