കൊച്ചി: കൊച്ചി കത്രിക്കടവ് റോഡിൽ ബാറിൽ ഇന്നലെ രാത്രിയിൽ യുവതി യുവാവിനെ കുത്തിപരിക്കേൽപ്പിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
തൊടുപുഴ സ്വദേശിയായ ബഷീർ എന്ന യുവാവിനാണ് ഇന്നലെ കുത്തേറ്റത്. ഉദയം പേരൂർ സ്വദേശിനിയായ ജലീഷ സാഗർ എന്ന യുവതിയാണ് ഇയാളെ വൈൻ ഗ്ലാസ് ഉപയോഗിച്ച് കുത്തിയത്.
ഇയാൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത ജലീഷയെ പിന്നീട് ജാമ്യത്തിൽ വിട്ടു.
കൊച്ചി എടശ്ശേരി മില്ലേനിയൻസ് ബാറിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ബഷീറിന് കുത്തേറ്റത്. ഡിജെ പാർട്ടിക്കിടെയുണ്ടായ സംഘർഷത്തിനിടെയാണ് ആക്രമണം നടന്നത്.
യുവ സിനിമ താരവും മുതിർന്ന പിന്നണി ഗായകനും സിനിമ- സീരിയൽ പ്രവർത്തകരുമടക്കം ഡിജെ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
തന്നോട് അപമര്യാദയായി പെരുമാറിയതിനാലാണ് ആക്രമിച്ചതെന്നാണ് ജലീഷ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.
യുവാവ് തന്നെ മോശമായി സ്പർശിച്ചുവെന്നും ഇതാണ് താൻ പ്രതികരിച്ചതെന്നും യുവതി പറഞ്ഞു. ജലീഷ വൈൻ ഗ്ലാസുകൊണ്ട് യുവാവിന്റെ ചെവിക്ക് പിന്നിലാണ് ആക്രമിച്ചത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു
English Summary :
More details have emerged regarding the incident that took place last night at a bar on Kathrikadavu Road in Kochi, where a woman stabbed a man, causing injuries.