കൊച്ചി: താര സംഘടനയുമായി അകലം പാലിക്കാന്‍ മോഹന്‍ ലാല്‍ തീരുമാനിച്ചതിന് പിന്നില്‍ യുവ നടന്റെ ഓഡിയോ സംഭാഷണവും കാരണമായെന്ന് റിപ്പോർട്ട്.
തീര്‍ത്തും മോശക്കാരനാകും വിധം മോഹൻ ലാലിനെ കുറ്റപ്പെടുത്തി യുവ നടന്‍ സംസാരിക്കുന്ന ഓഡിയോയാണ് അമ്മയിലെ ഭാരവാഹിത്തം വേണ്ടെന്ന തീരുമാനത്തിലേക്ക് ലാലിനെ എത്തിച്ചതെന്ന് സിനിമ രംഗത്തുള്ളവർ പറയുന്നു.
നടൻ്റെ ഓഡിയോയില്‍ ലാലിന്റെ മകനേയും കുറ്റപ്പെടുത്തുന്നുണ്ട്. ഈ സംഭാഷണം ലാലും കേള്‍ക്കാന്‍ ഇട വന്നിരുന്നു.
ഇങ്ങനെ തന്നെ പരിഹസിക്കുന്നവര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടതില്ലെന്ന നിലപാടില്‍ മോഹൻലാല്‍ എത്തുകയായിരുന്നു.
സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ലാലിന്റെ മകന്‍ പ്രണവ് ഒരു കാര്യത്തിലും ഇടപെടാറില്ലാത്ത ആളാണ്.
പ്രണവ്ആരുമായും മത്സരത്തിനും പോകാറില്ല. സൂപ്പര്‍ ഹിറ്റുകളിലെ നായകനാണെങ്കിലും അതിന്റെ ബഹളങ്ങളിലേക്ക് പോലും പ്രണവ് ഒരിക്കലും പോകാറില്ല.
ഈ സാഹചര്യത്തില്‍ മകനെതിരായ നടന്റെ വിമര്‍ശനം ലാലിനെ ഏറെ വേദനിപ്പിച്ചിരുന്നു. ഇതുകൊണ്ട് കൂടിയാണ് അമ്മയില്‍ നിന്നും ‘ബ്രേക്ക്’ എടുക്കാനുള്ള ലാലിന്റെ തീരുമാനം വന്നത്.
നേരത്തെ നടിയെ ആക്രമിച്ച കേസും വിവാദങ്ങളും മോഹൻലാലിനെ വേദനിപ്പിച്ചിരുന്നു. അന്നും സ്ഥാനൊഴിയാന്‍ ലാൽ സന്നദ്ധനായി.
എന്നാല്‍ മമ്മൂട്ടിയുടെ സ്‌നേഹ നിര്‍ദ്ദേശം ലാല്‍ ഉള്‍ക്കൊണ്ടു. വീണ്ടും അമ്മയുടെ അധ്യക്ഷനാവുകയായിരുന്നു. എന്നാൽ ഇനി മമ്മൂട്ടിയുടെ സമ്മര്‍ദ്ദമുണ്ടായാലും അമ്മയുടെ ഭാരവാഹിയാകില്ലെന്ന് മോഹന്‍ലാല്‍ ഉറപ്പിച്ചു പറഞ്ഞു കഴിഞ്ഞു.
നിലവിലെ പ്രസിഡന്റായ മോഹന്‍ലാലിന്റെ നിലപാടാണ് ഭാരവാഹി തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇപ്പോൾ വഴിതുറക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗത്തെ കൊണ്ടുവരാനും ആലോചനകൾ നടക്കുന്നുണ്ട്.
മൂന്നുമാസത്തിനകം അടുത്ത തിരഞ്ഞെടുപ്പിലേക്ക് പോകുന്ന അമ്മ സംഘടനയില്‍ പ്രാരംഭചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.
ഞായറാഴ്ച നടന്ന പൊതുയോഗത്തില്‍ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരണമെന്നായിരുന്നു അംഗങ്ങളുടെ മൊത്തത്തിലുള്ള പൊതുവികാരം. എന്നാല്‍ അത് തള്ളിക്കളഞ്ഞാണ് മോഹന്‍ലാല്‍ ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്.
ഭരണസമിതിയിലെ ജനറല്‍ സെക്രട്ടറി അടക്കമുള്ളവരുടെ രാജിയിലേക്ക് നയിച്ച സാഹചര്യം പൂര്‍ണമായി ഇപ്പോഴും മാറിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മോഹന്‍ലാലിന്റെ പുതിയ നയപ്രഖ്യാപനം.
പുതിയ തലമുറയിലെ അംഗങ്ങള്‍ നേതൃത്വത്തിലേക്ക് കടന്നുവരണം. അവര്‍ അധ്യക്ഷപദവിയിലെ പ്രശ്നങ്ങളും പ്രതിസന്ധികളും എന്താണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണി മുകുന്ദന്‍ രാജിവെച്ച ട്രഷറര്‍ സ്ഥാനത്തേക്ക് അഡ്‌ഹോക് കമ്മിറ്റിയിലെ ഒരംഗം വരുമെന്നാണ് പുറത്തു വരുന്ന വിവരം.
എന്നാല്‍ ജനറല്‍ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് രാജിവെച്ച ഒഴിവിലേക്ക് ഒരു വനിതയെ പരിഗണിക്കണമെന്ന ആവശ്യത്തിന് പൊതുയോഗത്തിലും മികച്ച പിന്തുണ ലഭിച്ചിട്ടുണ്ട്.
എന്നാല്‍ മോഹന്‍ലാല്‍ മാറി കഴിഞ്ഞാല്‍ എല്ലാ സ്ഥാനങ്ങളിലും മത്സരം ഉറപ്പാണെന്നാണ് മറ്റൊരു വിവരം.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച കുക്കു പരമേശ്വരന്‍ വെറും 27 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.
നിലവിൽ അഡ്‌ഹോക് കമ്മിറ്റിയിലുള്ള വനിതകളായ അന്‍സിബ ഹസ്സന്‍, സരയൂ മോഹന്‍, അനന്യ, ജോമോള്‍ എന്നിവരിലാരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനുണ്ടാകില്ലെന്നാണ് വിവരം.
സീനിയറായ മറ്റു ചില വനിതാ അംഗങ്ങള്‍ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയേക്കുമെന്നാണ് വിവരം.
അമ്മയുടെ 31-ാമത് വാര്‍ഷിക പൊതുയോഗമാണ് കൊച്ചിയിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ കഴിഞ്ഞ ദിവസം നടന്നത്.
13 വര്‍ഷത്തിന് ശേഷം ജഗതി ശ്രീകുമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാൽമമ്മൂട്ടി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, നിവിന്‍ പോളി, മുകേഷ് തുടങ്ങിയവര്‍ എത്തിയില്ല.
പ്രമുഖ യുവ നടന്മാര്‍ക്ക് ആര്‍ക്കും അമ്മയോട് താല്‍പ്പര്യമില്ലെന്ന ചര്‍ച്ചകളും സജീവമാണ്. നിലവിലെ ജോയിന്റ് സെക്രട്ടറി ബാബുരാജിനെ സെക്രട്ടറിയാക്കി അഡ്‌ഹോക് കമ്മിറ്റി തുടരാനായിരുന്നു ആലോചന.
എന്നാൽട്രഷറര്‍ സ്ഥാനത്ത് തുടരാനില്ലെന്ന് ഉണ്ണി മുകുന്ദന്‍ അറിയിച്ചിരുന്നു. ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയുണ്ടായില്ല.
ജനറല്‍ ബോഡിയില്‍ അഡ്‌ഹോക് കമ്മിറ്റി തുടരുന്നതില്‍ അംഗങ്ങളില്‍ നിന്ന് എതിര്‍പ്പുമുണ്ടായിരുന്നു.
തുടര്‍ന്നാണ് ജനാധിപത്യപരമായി തന്നെ തിരഞ്ഞെടുപ്പ് പിന്നീട് നടത്താമെന്ന മോഹന്‍ലാലിന്റെ നിര്‍ദ്ദേശം യോഗം അംഗീകരിച്ചത്.
പുതിയവര്‍ വരട്ടെയെന്നും അമ്മയില്‍ താന്‍ എപ്പോഴുമുണ്ടാകുമെന്നും മോഹന്‍ലാല്‍ യോഗത്തില്‍ പറഞ്ഞു.
അഡ്‌ഹോക് കമ്മിറ്റി ഉടന്‍ യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് തീയതിയും നടപടിക്രമങ്ങളും നിശ്ചയിക്കും. മത്സരത്തിലൂടെ തിരഞ്ഞെടുപ്പ് നടത്തും.
അഡ്‌ഹോക് കമ്മിറ്റിക്ക് തുടരാവുന്ന കാലാവധി അതിക്രമിച്ച സാഹചര്യത്തിലാണ് നിലവിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്. മോഹന്‍ലാല്‍ പ്രസിഡന്റായി തുടരണമെന്ന് അഡ്‌ഹോക് കമ്മിറ്റി നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.
English Summary :
Mohanlal’s decision to distance himself from the film actors’ association is reportedly linked to an audio conversation involving a young actor, according to media reports.