തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിൽ ചാർജ് ചെയ്തിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെ കഴക്കൂട്ടം വെട്ടുറോഡ് ജംക്‌ഷനിലാണ് സംഭവം.
അപകടത്തിൽ തമിഴ്നാട് മാർത്താണ്ഡം സ്വദേശികളായ നാലംഗ കുടുംബത്തിന് പരിക്കേറ്റു. പോത്തൻകോട് ഭാഗത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
സഞ്ചരിച്ചുകൊണ്ടിരിക്കെ ചാർജ് ചെയ്യുകയായിരുന്ന മൊബൈൽ പൊട്ടിത്തെറിക്കുകയും വാഹനം നിയന്ത്രണം വിടുകയുമായിരുന്നു. തുടർന്ന് ദേശീയപാത വികസനത്തിനായി ഇറക്കിവച്ചിരുന്ന കൂറ്റൻ കല്ലിലേക്ക് ഇടിച്ചു കയറിയാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
അപകടത്തിന്റെ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പരിക്കേറ്റ രണ്ടു സ്ത്രീകളെയും രണ്ടു പുരുഷന്മാരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വരുന്നത് അതിതീവ്രമഴ; തലസ്ഥാനത്ത് റെഡ് അലേർട്ട്, ഇടുക്കിയില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ശക്തമായ മഴ തുടർന്ന് സാഹചര്യത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇടുക്കിയിലെ ജലാശയങ്ങളില്‍ ജല വിനോദങ്ങള്‍ക്ക് നിരോധനം ഏർപെടുത്തിയിട്ടുണ്ട്. മെയ് 24 മുതല്‍ 27 വരെയാണ് നിയന്ത്രണം.
മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ സാധ്യതയുള്ള മേഖലയിലെ ട്രക്കിങും നിരോധിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന തിങ്കളാഴ്ച ഏഴു മുതല്‍ രാവിലെ ആറു വരെ രാത്രി യാത്രയും നിരോധിച്ചു.
കോഴിക്കോട് ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനം, മണ്ണെടുപ്പ്, ഖനനം എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തി. ജില്ലയിലെ നദീതീരങ്ങള്‍, ബീച്ചുകള്‍, വെള്ളച്ചാട്ടങ്ങള്‍ എന്നിവിടങ്ങളിലേക്ക് വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.