കൊല്ലം: ചോർന്നൊലിക്കുന്ന ആ വീട് നിറയെ മിഥുൻ വരച്ച സ്വപ്നങ്ങളായിരുന്നു. അവൻ വീടിൻ്റെ ഭിത്തിയിൽ വരച്ച മുറ്റമാകെ പൂച്ചെടികളും മരങ്ങളുമുള്ള വീട്. ആകാശം നിറയെ പറന്നു നടക്കുന്ന മേഘങ്ങളും പക്ഷികളും. വിളന്തറയിലെ അവരെ റ വീടിന്റെ ചുവരുകളിൽ അവനൊരിക്കലും മരണമുണ്ടാവില്ല. തേവലക്കര ബോയ്സ് സ്കൂളിൽ കഴിഞ്ഞ ദിവസം ഷോക്കേറ്റു മരിച്ച മിഥുൻ,ദിവസം രണ്ട് പിന്നിടുമ്പോഴും നൊമ്പരപ്പെടുത്തുന്ന ഓർമ്മയാണ്.
മഴയിൽ കുതിർന്ന,ചെങ്കല്ലുകൾ നിറം പിടിച്ച ഭിത്തികളിൽ ഫുട്ബാൾ ഗ്രൗണ്ടടക്കം മറ്റ് പല സ്വപ്നങ്ങളും അവൻ വരച്ചിരുന്നു. ചിത്രത്തിനരികിൽ അച്ഛന്റെയും അമ്മയുടെയും അനുജന്റെയും തന്റെയും പേരുകൾ ഹൃദയമുദ്ര കൊണ്ട് കോർത്തെഴുതി വച്ചിട്ടുണ്ട്. ചോർന്നൊലിക്കാത്ത വീട് എന്ന സ്വപ്നം അച്ഛനും അമ്മയ്ക്കും അനുജനും വേണ്ടി അവനും ഏറെ സ്വപ്നം കണ്ടിരുന്നു. ഈ സ്വപ്നം സഫലമാക്കാനാണ് അമ്മ സുജ കുവൈറ്റിലേക്ക് വീട്ടുജോലിക്ക് പോയത്. വീടും 10 സെന്റ് ഭൂമിയും ജപ്തിയുടെ വക്കിലാണ്.
എന്റെ പൊന്നുമോനെ ഇങ്ങു കൊണ്ടു വാ… എന്ന് വിലപിക്കുകയാണ് അച്ഛാമ്മ മണിയമ്മ. ഹൃദയത്തിലെ വിങ്ങൽ അച്ഛൻ മനുവിന്റെ നിറഞ്ഞ കണ്ണിൽ കാണാമായിരുന്നു. മിഥുന്റെ അനുജൻ സുജിൻ ആരോടും ഒന്നും മിണ്ടുന്നില്ല.
അമ്മ ഇന്നെത്തും
മിഥുന്റെ സംസ്കാരം ഇന്ന് വൈകിട്ട് നാലിന് നടക്കും. പടിഞ്ഞാറെ കല്ലട വിളന്തറയിലുള്ള വീട്ടുവളപ്പിലാണ് അന്ത്യകർമങ്ങൾ. ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 10ന് തേവലക്കര ബോയ്സ് സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വക്കും. ഉച്ചയ്ക്ക് 12ന് വീട്ടിലേക്ക് കൊണ്ടുവരും.
കുവൈറ്റിൽ നിന്ന് അമ്മ സുജ ഇന്ന് രാവിലെ 9നാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തും. തുടർന്ന് രണ്ട് മണിയോടെ വീട്ടിലെത്തും. ആറ് മാസം മുൻപാണ് സുജ കുവൈറ്റിലേക്ക് പോയത്. അവിടെ വീട്ടുജോലി നൽകിയ കുടുംബത്തിനൊപ്പം രണ്ട് മാസം മുൻപ് തുർക്കിയിലേക്ക് പോയിരുന്നു. തുർക്കിയിൽ നിന്ന് ഇന്നലെയാണ് സുജ കുവൈറ്റിൽ എത്തിയിത്.
പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപിക എസ് സുജയെ സസ്‌പെന്‍ഡ് ചെയ്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. പൊതുവിദ്യാഭ്യസ വകുപ്പ് ഉപഡയറക്ടറുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മാനേജ്‌മെന്റ് നടപടി.
കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ പ്രധാന അധ്യാപികയുടെ ഭാഗത്തുനിന്ന് ഗുരുതരവീഴ്ചയുണ്ടായതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സീനിയര്‍ അധ്യാപികയായ ജി മോളിയ്ക്കാണ് പ്രധാന അധ്യാപികയുടെ പുതിയ ചുമതല. സ്‌കൂളിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു
പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളിലെ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യാൻ മാനേജ്മെന്റിന് നിർദേശം നൽകി. മാനേജ്മെന്റ് നടപടി എടുക്കാത്തപക്ഷം പ്രധാനാധ്യാപികയെ സർക്കാർ സസ്പെൻഡ് ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും സ്‌കൂൾ മാനേജ്മെന്റിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും മന്ത്രി അറിയിച്ചു. അടുത്ത മൂന്നു ദിവസത്തിനകം സ്‌കൂൾ മറുപടി നൽകണം. സ്‌കൂളിന്റെ ചുമതലയുണ്ടായിരുന്ന കൊല്ലം എഇഒ ആന്റണി പീറ്ററിനോട് വിശദീകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂൾ മാനേജ്മെന്റിന് എതിരെ നടപടി എടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും ആവശ്യമെങ്കിൽ സ്‌കൂൾ തന്നെ സർക്കാരിന് ഏറ്റെടുക്കാം. വീഴ്ച ഉണ്ടെന്നു കണ്ടാൽ നോട്ടിസ് നൽകി പുതിയ മാനേജരെ നിയമിക്കാമെന്നും മന്ത്രി പറഞ്ഞു. സർക്കാർ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്‌കൂളിന്റെ അംഗീകാരം തിരിച്ചെടുക്കാൻ കഴിയും. ഈ നടപടികളൊന്നും ഒരു കുഞ്ഞിന്റെ ജീവനെക്കാൾ വലുതല്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ ധനസഹായം നൽകുന്ന കാര്യം സ്‌കൂൾ മാനേജ്മെന്റ് പരിഗണിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സ്‌കൂളിന്റെ പിടിഎ പുനഃസംഘടിപ്പിക്കണം.
English Summary :
Mithun’s funeral will be held today at 4 PM at his residence compound in Vilanthara, West Kallada. The body, currently kept at the Sasthamcotta Taluk Hospital mortuary, will be brought to Thevalakkara Boys High School premises at 10 AM for public viewing