ചെന്നൈ: തമിഴ്നാട് മന്ത്രിസഭയിലെ മന്ത്രിമാരായ സെന്തിൽ ബാലാജി, കെ.പൊന്മുടി എന്നിവർ രാജിവച്ചു. സ്റ്റാലിൻ മന്ത്രിസഭയിൽ ഇത് ആറാം തവണയാണ് അഴിച്ചുപണി നടത്തുന്നത്. സർക്കാർ ജോലിക്ക് കോഴ വാങ്ങിയ കേസിൽ ജാമ്യം റദ്ദാക്കുമെന്ന സുപ്രീംകോടതി മുന്നറിയിപ്പിനെത്തുടർന്നാണു സെന്തിൽ ബാലാജി രാജി വെച്ചത്.
മന്ത്രി പദവിയാണോ വ്യക്തി സ്വാതന്ത്ര്യമാണോ വേണ്ടതെന്നു തിങ്കളാഴ്ചയ്ക്കുള്ളിൽ അറിയിക്കാൻ കോടതി സെന്തിൽ ബാലാജിയോട് നിർദേശിച്ചു. പ്രസംഗത്തിനിടെ വൈഷ്ണവ ശൈവ വിഭാഗങ്ങൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതാണ് മന്ത്രി കെ.പൊന്മുടിയ്ക്ക് തിരിച്ചടിയായത്.
വിഷയത്തിൽ പൊന്മുടിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തിരുന്നു. ഇതേ തുടർന്നാണ് പൊന്മുടി രാജി വെച്ചത്. നേരത്തെ അഴിമതിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജിക്ക് മന്ത്രിസ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2013-ല്‍ എഐഎഡിഎംകെ നേതാവായിരുന്നപ്പോഴത്തെ കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരുവര്‍ഷത്തോളം സെന്തില്‍ ജയിലിൽ കഴിഞ്ഞിരുന്നു. ഡിഎംകെയില്‍ ചേര്‍ന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വിശ്വസ്തനായ മന്ത്രിയായിരിക്കുമ്പോഴായിരുന്നു അറസ്റ്റും ജയില്‍വാസവും അനുഭവിച്ചത്.