നിയമ മന്ത്രി പി രാജീവ് രചിച്ച പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനമാണ് പുസ്തകം.
17 അധ്യായങ്ങളിലൂടെ, ഭരണഘടനാ അസംബ്ളിയിലെ സംവാദങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. ഇന്ത്യ എന്ന പേര്, ആമുഖത്തിൻ്റെ പ്രസക്തി, മൗലികാവകാശങ്ങൾ, പാർലമെൻ്ററി ജനാധിപത്യം, ഗവർണർ പദവി, കൊളീജിയം, കാശ്മീരിൻ്റെ പ്രത്യേക പദവി, ദേശീയ പതാക, ന്യൂനപക്ഷങ്ങൾക്കുള്ള സംരംക്ഷണം തുടങ്ങി ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഭരണഘടനാ അസംബ്ളി എങ്ങനെ ചിന്തിച്ചു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഭരണഘടനയെ കുറിച്ച് ഒട്ടേറെ പഠനങ്ങൾ ഉണ്ടെങ്കിലും ഭരണഘടനാ ചരിത്രത്തെ കുറിച്ചും ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചും ആഴത്തിലുള്ള പരിശോധനകൾ നടത്തിയ പുസ്തകങ്ങൾ അധികമുണ്ടാകാൻ ഇടയില്ല. ആ കുറവ് പരിഹരിക്കുന്ന പുസ്തകമാണിതെന്ന് പ്രസാധകരായ ഡൽഹി ആകാർ ബുക്സ് വ്യക്തമാക്കി.
വൈകിട്ട് 4 ന് തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകം ഏറ്റുവാങ്ങും. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി സംസാരിക്കും.