ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി നിയമസഭാംഗം. മിഷിഗണിൽ നിന്നുള്ള പ്രതിനിധി സഭ അംഗം ലോറി പൊഹുറ്റ്‌സ്‌കിയാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ട്രംപിന്റെ അമേരിക്കയിൽ ഒരിക്കലും ഗര്‍ഭം ധരിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കാനാണ് ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് അവർ പറഞ്ഞു. Michigan legislator undergoes sterilization surgery

എന്നാൽ, രാഷ്ട്രീയ നേട്ടത്തിനായി ലോറി തെറ്റായ വിവരങ്ങൾ നൽകുന്നെന്നും സ്വന്തം പ്രത്യുത്പാദന വ്യവസ്ഥയെ നശിപ്പിക്കുന്നതായി പരസ്യമായി പ്രഖ്യാപിക്കുന്നത് ശരിയല്ലെന്നും മിഷിഗണിൽ നിന്നുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ബ്രാഡ് പാക്വെറ്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. എന്നാൽ, താൻ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ലോറിയും അറിയിച്ചിട്ടുണ്ട്.
‘എന്റെ പ്രത്യുല്‍പാദന ശേഷിയിൽ മാത്രം മൂല്യം കാണുന്ന ഒരു ഭരണകൂടം, അവിടെ എന്റെ ശരീരത്തെ കറൻസിയാക്കാൻ ഞാൻ അനുവദിക്കില്ല’ ലോറി പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ട്രംപ് ഭരണത്തിന്‍റെ കീഴില്‍ പ്രത്യുല്പാദന ആരോഗ്യ സംരക്ഷണത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് താന്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയതെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു.