കൊച്ചി: കൊച്ചിയിൽ നടന്ന മിസ് കേരള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വൈറ്റില സ്വദേശി മേഘാ ആന്റണി. കോട്ടയം സ്വദേശി അരുന്ധതിയെ ഫസ്റ്റ് റണ്ണറപ്പായും തൃശ്ശൂർ കൊരട്ടി സ്വദേശി ഏയ്ഞ്ചൽ ബെന്നിയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു.
കൊച്ചി ഗ്രാൻ്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ഫൈനൽ മത്സരം നടന്നത്. വിവിധ മേഖലയിൽ നിന്നുള്ളവരായിരുന്നു വിധികർത്താക്കളായി എത്തിയത്. ഡിസംബർ ആദ്യവാരം തുടങ്ങിയ ഓഡിഷനുകൾ കടന്നാണ് 300-ലേറെ മത്സാരാർത്ഥികളെത്തിയത്.
വിവിധ ഘട്ടങ്ങളിൽ വിജയികളായെത്തിയ 19 പേരാണ് മിസ് കേരള 24-ാമത് പതിപ്പിന്റെ അവസാന റൗണ്ടിൽ മത്സരത്തിലുണ്ടായിരുന്നത്. മൂന്ന് റൗണ്ടുകളായാണ് ഗ്രാൻ്റ് ഫിനാലെ നടത്തിയത്.
മിസ് കേരളയ്‌ക്ക് പുറമേ മിസ് ഫിറ്റ്നസ്, മിസ് ബ്യൂട്ടിഫുൾ സ്മൈൽ എന്നീ സ്ഥാനങ്ങളിലേക്ക് റോസ്മി ഷാജി, മിസ് ബ്യൂട്ടിഫുൾ ഐസ് ആയി ഏയ്ഞ്ചൽ ബെന്നി, മിസ് ടാലന്റഡായി അദ്രിക സഞ്ജീവ്, മിസ് ബ്യൂട്ടിഫുൾ സ്കിനായി അമ്മു ഇന്ദു അരുൺ, മിസ് ഫോട്ടോജെനിക്, മിസ് ബ്യൂട്ടിഫുൾ ഹെയർ എന്നിവയായി സാനിയ ഫാത്തിമ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ആയി അസ്മിൻ, മിസ് കൊൻജിനിയാലിറ്റി സ്ഥാനത്തേക്ക് കീർത്തി ലക്ഷ്മി എന്നിവരെയും കടുത്ത മത്സരത്തിനൊടുവിൽ കണ്ടെത്തി.
എറണാകുളം സെന്റ് തെരേസാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ് മിസ് കേരള പട്ടം ചൂടിയ മേഘ ആന്റണി. മിസ് കേരള കീരീടം ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്നും കുറേ വർഷത്തെ പ്രയത്നമാണ് ഫലം കണ്ടതെന്നും മേഘ പറഞ്ഞു.