കൊച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വ്യാപക എംഡിഎംഎ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. തമ്മനം എ.കെ.ജി നഗർ സ്വദേശി പരത്തോടത്ത് വീട്ടിൽ റോണി സക്കറിയയെയാണ് (33) എക്സൈസ് സംഘം പിടികൂടിയത്. എക്സൈസിൻറെ സ്പെഷ്യൽ ഡ്രൈവായ ഓപറേഷൻ ക്ലീൻ സ്ലേറ്റിൻറെ ഭാഗമായി നടത്തിയ പരിശോധനയിൽ തമ്മനം കതൃക്കടവ് റോഡിലെ പൈകോ ജംഗ്ഷന് സമീപത്ത് നിന്നാണ് ഇയാൾ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.654ഗ്രാം എംഡിഎംഎയും, 40 ഗ്രാം കഞ്ചാവും പിടികൂടി. പ്രതി ലഹരി വിൽപ്പനക്കായി ഉപയോഗിച്ചിരുന്ന ആഡംബര ബൈക്കും സംഘം കസ്റ്റഡിയിലെടുത്തു.
ഐ.ടി സോഫ്റ്റ് വെയർ വിഭാഗം ടെക്നീഷ്യനായി ജോലി ചെയ്തുവരികയാണ് പ്രതി റോണി. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വഴി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ പതിവ്. ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
ഇൻസ്പെക്ടർ എസ്. സജിയുടെ നേതൃത്വത്തിൽ ഗ്രേഡ് ഇൻസ്പെക്ടർ ടി.എൻ അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഷ്കർ സാബു, ഫെബിൻ എൽദോസ്, ജിഷ്ണു മനോജ്, സി.ജി. അമൽദേവ്, വനിത സിവിൽ എക്സൈസ് ഓഫിസർ റസീന വിബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.