കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കമ്പനി ചെയര്‍മാനും മുന്‍ എംഎല്‍എയുമായ എം സി കമറുദ്ദീനെയും മാനേജിങ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും കസ്റ്റഡിയിലെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസില്‍ കമറുദ്ദീന്റെയും പൂക്കോയ തങ്ങളുടേയും അടക്കം സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടിയിരുന്നു.
19.6 കോടി രൂപയുടെ സ്വത്തുക്കളായിരുന്നു ഇ ഡി കണ്ടുകെട്ടിയത്. ഇരുവർക്കും പുറമേ ഇവരുടെ കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍ എന്നിവരുടെ പലയിടത്തുള്ള ഭൂമിയും കെട്ടിടങ്ങളുമടക്കമുള്ള സ്വത്തുക്കളും ഇ ഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു ഇ ഡി യുടെ നടപടി.
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു.
ഓഹരിയായും വായ്പയായുമാണ് പണം സ്വരൂപിച്ചത്. പ്രതികള്‍ ഈ പണമെടുത്ത് സ്വന്തം പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും പിന്നീട് അവ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്‌തെന്നുമായിരുന്നു ഇ ഡിയുടെ കണ്ടെത്തല്‍.