കൊച്ചി: നിയമസഭയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴൽനാടനെതിരെ വന്നത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്ന ആരോപണം.
എന്നാൽ രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാൽ വ്യക്തത ഉണ്ടായില്ല. വെറും കിംവദന്തിയായി സോഷ്യൽ മീഡിയയിൽ മാത്രം പ്രചരിച്ച ആരോപണത്തിനാണ് മാത്യു കുഴൽനാടൻ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്.
24 ന്യൂസ് ചാനലിൻ്റെ ജനകീയ കോടതി പരിപാടിയിൽ അഴതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ ചോദ്യത്തിന് മറുപടിയായാണ് തുറന്നുപറച്ചിൽ. ഇടത് സൈബർ ഹാൻഡിലുകൾ ഇന്നലെ മുതൽ ഇത് കൊണ്ടാടുകയാണ്.
ഡിഗ്രി പരീക്ഷക്ക് മാത്യു കോപ്പിയടിച്ചോ എന്നായിരുന്നു ഹാഷ്മിയുടെ ചോദ്യം. ഡിഗ്രിക്കല്ല, പ്രീഡിഗ്രിക്കാണ് എന്ന് തിരുത്തിക്കൊണ്ടാണ് മാത്യു മറുപടി പറഞ്ഞു തുടങ്ങിയത്.
“എൻ്റെ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന വിദ്യാർത്ഥി കോപ്പിയടിക്കുന്നു എന്ന സംശയത്തിൽ ടീച്ചർ എത്തി പരിശോധിച്ചപ്പോൾ അയാൾ തറയിലിട്ട പേപ്പർ ഞാൻ ചവിട്ടിപ്പിടിച്ചു.
അയാളോട് ചോദിച്ചപ്പോൾ ഞാൻ എഴുതാൻ തുടങ്ങുന്ന അതേ നാലാം ചോദ്യത്തിനുള്ള ഉത്തരമാണ് തറയിൽ കിടക്കുന്നതെന്നും മനസിലായി. അതോടെ അത് നോക്കിയെഴുതാൻ ഞാൻ ശ്രമിച്ചു, എന്നാൽ പറ്റിയില്ല. തറയിൽ നിന്നെടുക്കാൻ ധൈര്യം ഇല്ലായിരുന്നു. അതുകൊണ്ട് അത് ചവിട്ടിത്തെറിപ്പിച്ച് കളയാൻ ശ്രമിച്ചപ്പോൾ തൊട്ടുപിന്നിലെത്തിയ ടീച്ചർ അതു കാണുകയും ചെയ്തു.”ഇത്രയുമാണ് മാത്യു വിശദീകരിച്ചത്…
മുന്നിലുണ്ടായിരുന്ന ആളെ ന്യായീകരിക്കാൻ താൻ ശ്രമിച്ചത് ടീച്ചർക്ക് അത്രക്ക് ഇഷ്ടമായില്ലെന്നും അതിനാൽ തന്നോട് അവർ ഒട്ടും ദാക്ഷിണ്യം കാണിച്ചില്ലെന്നും മാത്യു കുഴൽനാടൻ പറയുന്നു. ജീവിതം കയ്യിൽനിന്ന് പോകുകയാണെന്ന് തിരിച്ചറിഞ്ഞ താൻ കോപ്പിയടിച്ചില്ലെന്ന് കൈകൂപ്പി യാചിച്ചെങ്കിലും ടീച്ചർ അത് വിശ്വസിക്കാൻ തയ്യാറായില്ല.
അങ്ങനെ ഒടുവിൽ ഡീബാർ ചെയ്യപ്പെട്ടു. തൻ്റെ അളിയൻ അന്ന് അതേ കോളജിൽ പഠിപ്പിക്കുന്നു; കുടുംബത്തിന് വളരെയേറെ അടുപ്പമുള്ള മാനേജ്മെൻ്റും!!
സ്വന്തം മകൾ അടക്കം ഏറ്റവും വേണ്ടപ്പെട്ടവർ മരിച്ച ഘട്ടത്തിൽ പോലും പതറാതെ നിന്ന തൻ്റെ അപ്പൻ പക്ഷെ, ഈ സംഭവത്തിൻ്റെ പേരിൽ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മാത്യു കുഴൽനാടൻ വിശദീകരിക്കുന്നു.
താൻ അത്തരമൊരു വിദ്യാർത്ഥിയല്ലെന്ന് തെളിയിച്ച് നാണക്കേട് തീർക്കുമെന്ന് അന്ന് ഉറപ്പിച്ചതാണ്. അങ്ങനെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിൽ പഠിക്കണമെന്ന് തീരുമാനിച്ചാണ് ജെഎൻയുവിൽ പോയത്. തൻ്റെ ടീച്ചർക്കും ഈ സംഭവം വലിയ ഷോക്കായിരുന്നു.
വലിയ ചതിയാണല്ലോ മോളേ നീ ചെയ്തതെന്ന്, അവർ മറ്റേ ടീച്ചറോട് പറയുന്നത് താൻ കേട്ടതാണ്, എന്നും പറഞ്ഞാണ് കുഴൽനാടൻ മറുപടി അവസാനിപ്പിക്കുന്നത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബും പങ്കെടുത്ത ഒരുമണിക്കൂർ പരിപാടിയുടെ 90 ശതമാനവും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളും അതിനെ മാത്യു കൈകാര്യം ചെയ്ത വിധവുമാണ് ചർച്ച ചെയ്തത്.
അവസാന അഞ്ചു മിനിറ്റിലാണ് മില്യൻ ഡോളർ ചോദ്യവും അതിന് മാത്യുവിൻ്റെ തുറന്നുപറച്ചിലും ഉണ്ടായത്.