ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. 9 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ ആണ് പിടികൂടിയത്. സാമ്പിയ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.
ലഹരി വസ്തുക്കള്‍ വിഴുങ്ങിയ നിലയിലും അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച നിലയിലും ആയിരുന്നു കണ്ടെത്തിയത്. ലഹരിവസ്തുക്കൾ സെനഗലില്‍ നിന്ന് എത്തിച്ചു എന്നതാണ് നിലവില്‍ ലഭിക്കുന്ന വിവരം. തായ്‌ലന്‍ഡ് വഴി ചെന്നൈയിലേക്ക് എത്തിച്ചുവെന്നാണ് യുവതി പറയുന്നത്.
യുവതിയെ സംശയം തോന്നിയ കസ്റ്റംസ് ലഗേജ് പരിശോധിക്കുന്ന സമയത്ത് ലഹരിവസ്തുക്കൾ കണ്ടെത്തുകയായിരുന്നു. 460 ഗ്രാം കൊക്കെയ്ന്‍ പാഴ്‌സലില്‍ നിന്ന് കണ്ടെത്തി. ശേഷം യുവതിയുടെ ശരീരം പരിശോധിക്കുകയും അടിവസ്ത്രത്തില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തുകയും ചെയ്തു.
പിന്നീട് രാജീവ് ഗാന്ധി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ വിഴുങ്ങിയിട്ടുണ്ട് എന്ന് സ്ഥിരീകരിച്ചത്. 12 കാപ്‌സ്യൂളുകളാണ് യുവതിയുടെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്.