മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് വയോധികന്‍റെ മുക്കാൽ പവൻ കവർന്നു. ഓട്ടോ ഡ്രൈവറായ കണ്ണൂർ തലശ്ശേരിയിലെ സദാനന്ദനെന്ന ആളാണ് പട്ടാപ്പകൽ തട്ടിപ്പിന് ഇരയായത്. തലശ്ശേരി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കളളനെക്കുറിച്ച് സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
സംഭവം ഇങ്ങനെ:
ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടുമണിയോടെയാണ് മോഷ്ടാവ് റെയിൽവെ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ചത്. ഭാര്യ റെയിൽവെ ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തിയ യാത്രക്കാരൻ നല്ല മോതിരമെന്നു പറഞ്ഞു അതിന്റെ ഫോട്ടോയെടുത്തു.
തുടർന്ന് താൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെന്ന് സ്വയം പരിചയപ്പെടുത്തി. പിന്നീട് മോതിരം ഭാര്യയെ കാണിച്ചിട്ട് ഇപ്പോൾ വരാമെന്ന് ഡ്രൈവറോട് പറഞ്ഞു മോതിരം ഊരി വാങ്ങി. ഓട്ടോയുടെ പിൻസീറ്റിൽ ഒരു ബാഗും ഒരു ചെറിയ മൊബൈൽ ഫോണും നോക്കാനേൽപ്പിച്ചു.
ആൾ ഏറെ നേരമായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ ഇയാളെ പ്ലാറ്റ് ഫോമിലടക്കം എല്ലായിടത്തും സദാനന്ദൻ തെരഞ്ഞു. എന്നാൽ ആളെ കണ്ടില്ല. തുടർന്ന് റെയിൽവെ പൊലീസിനോട് വിവരം പറഞ്ഞു. പൊലീസെത്തി വ്യജ എംവിഡി നോക്കാനേൽപ്പിച്ച ബാഗ് തുറന്ന് നോക്കിയപ്പോൾ അതിലൊന്നുമില്ല. ഫോണിൽ സിം കാർഡും ഉണ്ടായിരുന്നില്ല.
ഇതോടെയാണ് അയാൾ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് സദാനന്ദൻ തിരിച്ചറിയുന്നത്. പണയത്തിലായിരുന്ന മുക്കാൽ പവന്‍റെ മോതിരം സദാനന്ദൻ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തിരിച്ചെടുത്തത്. ഇട്ടു കൊതി തീരും മുൻപേ അത് കള്ളൻ കൊണ്ടുപോയി. പോലീസ് മോതിരം കണ്ടെത്തി തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് സദാനന്ദൻ.