തിരുവല്ലത്ത് ക്ഷേത്രദർശനത്തിനെന്ന പേരിൽ ഷർട്ട് ധരിക്കാതെ തോളത്ത് തോർത്തുമിട്ട് കുറിതൊട്ട് എത്തുന്ന മോഷ്ടാവ് പിടിയിൽ. വിതുര ചേന്നംപാറ സ്വദേശി സുനിയെ(46) യാണ് തിരുവല്ലം പോലീസിലെ മഫ്തി സംഘം പിടികൂടിയത്.
ഭക്തന്റെ വേഷത്തിലെത്തി സ്‌കൂട്ടറുകളുടെ സീറ്റുകൾ കുത്തിതുറന്നാണ് ഇയാൾ പണം മോഷ്ടിക്കുന്നത്.
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ സ്‌കൂട്ടറുകളിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെടുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് പോലീസ് തിരച്ചിൽ നടത്തിയത്.
വ്യാഴാഴ്ച പുലർച്ചെ ബലിതർപ്പണത്തിനെത്തിയ നെയ്യാറ്റിൻകര സ്വദേശിയുടെ സ്‌കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് ഉളളിൽ സൂക്ഷിച്ചിരുന്ന 13000 രൂപ കവർന്ന സംഭവത്തിൽ തിരുവല്ലം പോലീസ് കേസെടുത്തിരുന്നു. ഇതേ തുടർന്ന് വെളളിയാഴ്ചയും ശനിയാഴ്ചയും മഫ്തിയിൽ പോലീസിനെ വിന്യസിച്ചിരുന്നു. തുടർന്നാണ് കളളൻ പിടിയിലായത്.
ക്ഷേത്ര ദർശനം നടത്തിയശേഷം പുറത്തെത്തി പാർക്കുചെയ്തിരിക്കുന്ന ഏതെങ്കിലും ഒരു സ്‌കൂട്ടറിന് മുകളിൽ കൈയിലുളള വസ്ത്രങ്ങളിടും. തുടർന്ന് സ്വന്തം വാഹനം എന്ന പോലെ സീറ്റ് തുറന്ന് പണം കൈക്കലാക്കി രക്ഷപ്പെടുന്നതാണ് രീതിയെന്ന് പോലീസ് പറഞ്ഞു.
ശനിയാഴ്ചയും തന്റെ സ്ഥിരം ശൈലിയിൽ സ്‌കൂട്ടറിൽ തുണിയിട്ടശേഷം പണം കവരാൻ ശ്രമം നടത്തി. കിട്ടാത്തത്തിനെ തുടർന്ന് മറ്റൊരു സ്‌കൂട്ടറിന് മുകളിൽ വസ്ത്രങ്ങളിട്ട് സീറ്റ് കുത്തിതുറക്കാൻ ശ്രമിക്കവെ മഫ്തിയിലുണ്ടായിരുന്ന പോലീസ് കളളനെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിലായിരുന്നു കഴിഞ്ഞദിവസവും പണം കവർന്നിരുന്നുവെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചത്. ഇയാളുടെ പക്കലുണ്ടായിരുന്ന താക്കോൽ കൂട്ടവും പോലീസ് പിടിച്ചെടുത്തു. എസ്.എച്ച്.ഒ പ്രദീപ്.ജെ.യുടെ നേത്യത്വത്തിൽ എസ്.ഐ. തോമസ് ഹീറ്റസ്, സീനീയർ സി.പി.ഒ.മാരായ വിനയകുമാർ, ബിജു എന്നിവരാണ് പ്രതിയെ പിടികൂടിയത്.
ഇനി അവധിക്കാലം; വേണം കുട്ടികളുടെ സൈബറിടങ്ങളിൽ ശ്രദ്ധ: കേരള പോലീസിന്റെ മുന്നറിയിപ്പ് :
പരീക്ഷകൾ കഴിഞ്ഞതോടെ ഇനി കുട്ടികൾക്ക് അവധിക്കാലമാണ്. പണ്ടത്തെപ്പോലെ പാടത്തും പറമ്പിലും കളിക്കാൻ ഇറങ്ങാതെ കുട്ടികൾ എല്ലാം മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകുന്ന സമയം. എന്നാൽ ഈ സമയം ഏറ്റവും അപകടം പിടിച്ചത് കൂടിയാണ്.
ഇത്തരം സൈബർ സമയങ്ങളിൽ കുട്ടികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേരള പോലീസ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് പോസ്റ്റ് ഇങ്ങനെ:
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികൾക്ക് അവധിക്കാലമാണ്. സ്വാഭാവികമായും നമ്മുടെ കുട്ടികൾ ഓൺലൈനിൽ ധാരാളം സമയം ചെലവഴിക്കാനും ഇടയുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർക്ക് ശരിയായ അവബോധവും നൽകേണ്ടിയിരിക്കുന്നു. വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്ലൈനിൽ എന്ന പോലെ തന്നെ ഓൺലൈനിലും പ്രധാനപ്പെട്ടതാണ്.
ഓൺലൈനിൽ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാർത്ഥ്യമെന്നും എന്താണ് വ്യാജമെന്നും വേർതിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കേണ്ടതാണ്.
തട്ടിപ്പുകളിൽ വീണുപോകാതിരിക്കാൻ പാസ്സ്‌വേർഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാൻ അവരെ പഠിപ്പിക്കുക.
വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകൾ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം.
അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കിൽ ഇമെയിൽ ഒരു അപരിചിതനിൽ നിന്ന് ലഭിച്ചാൽ, രക്ഷിതാക്കളെ സമീപിക്കാൻ അവരെ പഠിപ്പിക്കുക.
അപരിചിതരിൽ നിന്നും സൗഹൃദ അഭ്യർത്ഥനകൾ സ്വീകരിക്കാതിരിക്കുക.
ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാൽ, നിങ്ങളുടെ അടുത്ത് വന്ന് അത് പരിശോധിക്കാൻ കുട്ടികളോട് ആവശ്യപ്പെടുക.
സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സ്വകാര്യത സംരക്ഷിക്കുവാനുള്ള ക്രമീകരണങ്ങൾ ഉറപ്പു വരുത്തുക.
ഓൺലൈൻ ഗെയിമുകളിൽ സ്വകാര്യവിവരങ്ങളും സ്വകാര്യചിത്രങ്ങളും പങ്കുവയ്ക്കാതിരിക്കുക.