ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദർശത്തിനു അനുകൂലമായി പ്രതികരിക്കാതെ ഇന്ത്യ. ഇന്ത്യ സന്ദർശത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ് താൽപര്യം അറിയിച്ചിരുന്നു. എന്നാൽ തീയതിയുടെ കാര്യത്തിൽ ധാരണയായില്ലെന്ന് ആണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസമോ ഇന്ത്യയിലേക്ക് എത്താമെങ്കിലും , അന്തിമ തീയതി നിശ്ചയിക്കേണ്ടത് ഇന്ത്യയാണ് . എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശങ്ങൾ നയതന്ത്ര തലത്തിൽ സൗഹൃദ അന്തരീക്ഷം ഇല്ലാതെയാക്കിയിരിക്കുകയാണ്.
മാലദ്വീപിലേക്ക് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ ഇന്ത്യയിൽ നിന്നായിരിക്കെ മുയിസിന്റെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ നിർണായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ മന്ത്രിമാരുടെ പരാമർശത്തിന് പിന്നാലെ മാലദ്വീപിനെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ഇന്ത്യയിലെ വിനോദസഞ്ചാരികൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയയിലടക്കം ബഹിഷ്കരണ ക്യാമ്പയിൻ ശക്തമാകുന്നതിനിടെയാണ് മാലദ്വീപ് പ്രസിഡന്റിന്റെ ഇടപെടൽ. സഞ്ചാരികളുടെ എന്നതിൽ കുറവ് വരുമെന്ന ആശങ്ക മാലിദ്വീപിലെ പ്രതിപക്ഷ പാർട്ടികളും അറിയിച്ചിരുന്നു.
മുഹമ്മദ് മുയിസ് ചൈനയിലേക്ക് പോയതിന് പിന്നാലെ ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചിരുന്നു. കൂടാതെ ചൈനയുമായുള്ള വ്യാപാര കരാറുകളിൽ ഒപ്പുവെക്കുകയും രണ്ടു രാജ്യങ്ങൾക്കിടയിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമാക്കാൻ ശ്രമിക്കുകയുമായിരുന്നു മുയിസ്. ശേഷം ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ശേഷമാണ് മുയിസ് നിലപാടിൽ അയവ് വരുത്തിയിരിക്കുന്നത്. ടൂറിസം മേഖലക്ക് പുറമെ പ്രതിരോധം, ആരോഗ്യം എന്നീ മേഖലകളിലും മാലദ്വീപ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ട്. എന്നാൽ, മുഹമ്മദ് മുയിസിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നിലവിലൊരു നിലപാട് സ്വീകരിക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇന്ത്യ.
Read Also: തിരക്ക് കൂട്ടണ്ട; ക്യൂ നിൽക്കേണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റ്