കഴിഞ്ഞവർഷം ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്ക് റിവേഴ്സ് മൈഗ്രേഷൻ ചെയ്തത് 58000 പേർ എന്ന റെക്കോർഡ് ഈ വർഷം മറികടന്നേക്കും എന്നാണു സൂചനകൾ വ്യക്തമാക്കുന്നത്. ഹോം ഓഫീസ് തന്നെ പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യത്തിലേക്ക് വിരൽ ചൂണ്ടുന്നത്. ഇതിൽ ഒട്ടേറെ മലയാളികളും ഉൾപ്പെട്ടിരിക്കും എന്ന കാര്യം ഉറപ്പാണ്.
മോഹിച്ച നാട് നൽകിയ അനുഭവങ്ങൾ അത്ര സുഖകരമായിരിക്കില്ല ഇനിയങ്ങോട്ട് എന്നാണ് ആളുകൾ പറയുന്നത്. സ്റ്റുഡന്റ് വിസയിൽ എത്തി തൊഴിൽ കണ്ടെത്താവുന്ന വിസ സ്വിച്ചിങ് ഇനി പെട്ടെന്ന് നടക്കില്ല എന്ന തീരുമാനം ബ്രിട്ടൻ പ്രഖ്യാപിച്ചതോടെയാണ് അനേകായിരം ആളുകൾക്ക് ബ്രിട്ടനിൽ നിന്നും മടങ്ങേണ്ട സാഹചര്യം ഉണ്ടായത്.
എങ്ങനെയും പിടിച്ചുനിൽക്കാൻ എന്ത് ജോലിയും ചെയ്യാൻ തയ്യാറായി എത്തിയ യുവാക്കൾ പലരും ഇന്ന് തിരിച്ചുപോക്കിന്റെ വക്കിൽ നിൽക്കുകയാണ്.
കഴിഞ്ഞവർഷം ഇന്ത്യയിലേക്ക് മടങ്ങിയവരുടെ എണ്ണം 58000 ആയിരുന്നുവെങ്കിൽ ജോലി തേടി യുകെയിൽ എത്തിയവരുടെ എണ്ണത്തിൽ ഉണ്ടായ വൻ ഇടിവ് ആശങ്ക ഉയർത്തുന്നതാണ്. 2023 ൽ 270,000 പേർ യുകെയിൽ എത്തിയെങ്കിൽ കഴിഞ്ഞവർഷം അത് ഒരു ലക്ഷത്തി അമ്പത്തിയാറായിരം ആയി ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. കുടിയേറ്റത്തിനുള്ള നടപടികൾ ബ്രിട്ടൻ കർശനമാക്കിയതോടെയാണ് ഈ ഇടിവ് ഉണ്ടായിരിക്കുന്നത്.
ഇതിനിടെ കുടിയേറ്റക്കാരായ ഡോക്ടർമാരെ ബാധിക്കുന്ന മറ്റൊരു നിയമം മാറ്റം കൂടി പുറത്തു വരികയാണ്. ഇനി നിയമനങ്ങളിൽ മുൻഗണന യുകെയിൽ പഠിച്ച ജൂനിയർ ഡോക്ടർമാർക്ക് ആയിരിക്കും.
എൻഎച്ച്എസ് ആശുപത്രികളിൽ ഡോക്ടർമാരെ നിയമിക്കുമ്പോൾ യുകെയിൽ പഠിച്ച ജൂനിയർ ഡോക്ടർമാർക്ക് മുൻഗണന നൽകുന്ന തരത്തിൽ നിയമപരിഷ്കരണത്തിന് യുകെ ലേബർ സർക്കാർ ഒരുങ്ങുകയാണ് എന്നതാണ് വാർത്തകൾ പറയുന്നത്.
യുകെ നികുതിദായികളുടെ ചെലവിൽ പഠിച്ച ഡോക്ടർമാർക്ക് മുൻഗണന നൽകണം എന്നതാണ് തീരുമാനം എന്നാണ് അറിയുന്നത്. എൻഎച്ച്എസ്ഇ പരിഷ്കാരങ്ങൾ വരുത്തുവാൻ ഉള്ള യുകെ സർക്കാരിന്റെ പത്തുവർഷത്തെ കർമ്മപരിപാടികളുടെ ഭാഗമാണ് ഇതെന്നാണ് റിപ്പോർട്ട്.
ഇത്തരത്തിൽ സ്വപ്നഭൂമി വരിഞ്ഞുമുറുക്കുമ്പോൾ ജന്മനാട്ടിൽ ഇനിയൊരു അങ്കം കുറിക്കാനായി തിരിച്ചു വരവിനൊരുങ്ങുകയാണ് ഒട്ടേറെ അലയാളികൾ ഉൾപ്പെടുന്ന കുടിയേറ്റക്കാർ.