ലണ്ടനിൽ മലയാളികൾക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ദമ്പതികൾ തമ്മിലായാലും സുഹൃത്തുക്കൾ തമ്മിലായാലും ഉണ്ടാക്കുന്ന വഴക്കുകളുടെയും അതിനെ തുടർന്നുള്ള അക്രമങ്ങളുടെയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. അത്തരത്തിൽ ഒരു കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിധി ഒരു ഓർമ്മപ്പെടുത്തലാണ്.
കഴിഞ്ഞ സെപ്റ്റംബറിൽ ചെസ്റ്റർഫീൽഡിൽ ഉണ്ടായ വീട്ടു വഴക്കിനെ തുടർന്ന് മലയാളിക്ക് ഒരു വർഷം ജയിൽ ശിക്ഷ എന്ന വാർത്ത പുറത്തു വരുമ്പോൾ മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മൂന്നിനാണ് ചെരുപ്പ് ഉപയോഗിച്ച് തന്നെ അടിച്ചു എന്നാരോപിച്ച് മലയാളിയുടെ ഭാര്യ പോലീസിനെ വിളിക്കുന്നത്.
പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിൽ 49 കാരനായ യുവാവ് കുറ്റങ്ങൾ ഏറ്റെടുത്തു. ഇതേത്തുടർന്ന് വിധിച്ച ശിക്ഷാ കാലാവധി പൂർത്തിയാകുന്നത് അനുസരിച്ച് യുവാവിനെ ഇന്ത്യയിലേക്ക് നാടുകടത്തണം എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
ഏതാനും വർഷങ്ങളായി ഭർത്താവിന്റെ ക്രൂരത നിറഞ്ഞ സ്വഭാവം മൂലം ഭാര്യയുടെ ജീവിതം ദുസ്സഹമായിരുന്നു എന്നാണ് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് പറഞ്ഞിരിക്കുന്നത്. വാക്കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി എന്നും ചുമരിനോട് ചേർത്ത് നിർത്തി കഴുത്തിനു പിടിച്ച് ഞെരിച്ചെന്നും ഭാര്യ മൊഴി നൽകിയിരുന്നു. ഇതും യുവാവിന് എതിരായി.
കടുത്ത മാനസിക പീഡനമാണ് ഭാര്യ നേരിട്ടിരുന്നത് എന്നും ഇതുമൂലം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നെന്നും ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിൽ കാര്യങ്ങൾ ഒതുങ്ങും എന്ന് കരുതിയിരിക്കുമ്പോഴാണ് താൻ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നത് എന്ന ഭാര്യയുടെ മൊഴി ഇയാൾക്ക് കനത്ത തിരിച്ചടിയായി.
ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്നത് മാത്രമല്ല കഴുത്തിൽ പിടിച്ചു കൊലപാതക ശ്രമം ഉൾപ്പെടെ നടത്തി എന്നതും കോടതിയിൽ യുവാവിനെ എതിരായി മാറി. വീട്ടുവഴക്കുകളില്‍ നിയമ പരിരക്ഷ സ്ത്രീകള്‍ക്ക് അനുകൂലമാകും എന്ന സാഹചര്യത്തില്‍ കരുതല്‍ എടുത്തില്ലെങ്കില്‍ നേരെ ജയിലില്‍ കയറുക എന്ന വിധിയാകും ഉണ്ടാവുക എന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.