ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവതിക്ക് നേരെ അതിക്രമം നടത്തിയതായി പരാതി. അക്രമിക്കാനിത്യ തെരുവ് നായയെ കല്ലെറിഞ്ഞതിനാണ് യുവതിയ്ക്ക് നേരെ മർദ്ദനവും ലൈംഗിക അതിക്രമവും നടത്തിയത്. ബെംഗളൂരുവിലെ രാമമൂർത്തി നഗറിൽ എൻ ആർ ഐലെ ഔട്ടിൽ വെച്ചായിരുന്നു സംഭവം.(Malayali woman attacked in Bengaluru)
സംഭവത്തെ തുടർന്ന് യതീഷ് എന്ന ആൾക്കെതിരെ പരാതി നൽകിയിട്ടും എഫ്ഐആറിൽ പൊലീസ് പേര് ചേർത്തിട്ടില്ലെന്നും യുവതി ആരോപിച്ചു. പരാതിയിൽ അജ്‍ഞാതനായ ഒരാളാണ് അതിക്രമം നടത്തിയിരിക്കുന്നതെന്നും ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നുമാണ് എഫ്ഐആറിലുള്ളത്. ഇത് ചോദ്യം ചെയ്ത് യുവതി കർണാടക ഡിജിപിയ്ക്കും ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്.
സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ ഒരുകൂട്ടം തെരുവുനായ്ക്കൾ യുവതിയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടര്‍ന്ന് വണ്ടി നിർത്തി യുവതി ഒരു കല്ലെടുത്ത് പട്ടികള്‍ക്ക് നേരെ എറിഞ്ഞു. ഇതുകണ്ടുകൊണ്ട് വന്ന പ്രദേശവാസിയാണ് ഇവര്‍ക്കെതിരെ അതിക്രമം നടത്തിയത്. പട്ടികളെ കല്ലെറിഞ്ഞത് എന്തിനാണെന്ന് ചോദ്യം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു യുവതി മറുപടി നൽകിയത്.
താന്‍ ഭക്ഷണം കൊടുത്ത് തീറ്റിപോറ്റുന്ന നായയാണെന്നും ഇതിനെ കല്ലെറിയാന്‍ സമ്മതിക്കില്ലായെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇതേതുടർന്ന് യുവാവ് പരാതിക്കാരിയുടെ മുഖത്തടിക്കുകയും ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. സംഭവം കണ്ട് ആളുകള്‍ ഓടിക്കൂടി. അവരുടെ മുന്നില്‍വെച്ചും യുവതിക്ക് നേരെ ഇയാള്‍ അപമര്യാദയോടെ പെരുമാറിയെന്നും പരാതിയിൽ പറയുന്നു.