കണ്ണൂര്‍: മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ എയര്‍ ഹോസ്റ്റസിനെ നിയോഗിച്ചത് തില്ലങ്കേരി സ്വദേശി.
സ്വർണ കടത്ത് കേസിൽ കൊല്‍ക്കത്ത സ്വദേശിനിയായ എയര്‍ ഹോസ്റ്റസ് കണ്ണൂരില്‍ പിടിയിലായ സംഭവത്തിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരനായ മലയാളിയാണ് അറസ്റ്റിലായത്.
സീനിയര്‍ കാബിന്‍ ക്രൂവായ കണ്ണൂര്‍ തില്ലങ്കേരി സ്വദേശി സുഹൈലാണ് പിടിയിലായത്. പത്തുവര്‍ഷമായ ക്യാബിന്‍ ക്രൂവായി ജോലി ചെയ്യുകയാണ് സുഹൈല്‍.
പിടിയിലായ എയര്‍ ഹോസ്റ്റസ് സുരഭിയെ സ്വര്‍ണം കടത്താന്‍ നിയോഗിച്ചത് സുഹൈലെന്ന്് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു
മസ്‌കത്തില്‍നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 714 വിമാനത്തില്‍ കണ്ണൂരിലെത്തിയ സുരഭി ഖത്തൂണില്‍നിന്ന് 960 ഗ്രാം സ്വര്‍ണ്ണം കഴിഞ്ഞ ചൊവ്വാഴ്ച പിടിച്ചെടുത്തിരുന്നു.
65 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതത്. റിമാന്‍ഡിലുള്ള സുരഭി നിലവില്‍ കണ്ണൂര്‍ വനിതാ ജയിലിലാണ്. മുമ്പ് പലതവണ സുരഭി സ്വര്‍ണ്ണം കടത്തിയതായി ഡിആര്‍ഐക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.
ഇന്റലിജന്‍സ് വിവരത്തിന്റേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്ന സുഹൈലിനായി ഡിആര്‍ഐ റിമാന്‍ഡ് അപേക്ഷ നല്‍കും.