കോഴിക്കോട്: താമരശേരിയിൽ നിന്ന് കഴിഞ്ഞ ദിവസം കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ബന്ധുവായ യുവാവിനൊപ്പം തൃശ്ശൂരിലെ ലോഡ്ജിലെത്തി.
ഇതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് പതിമൂന്നുകാരിയെ കാണാതാവുന്നത്. ഇതിന് ശേഷം പതിനാലാം തീയതിയാണ് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ഇരുവരും എത്തിയത്.
മുറിയെടുക്കാനായാണ് യുവാവും പെൺകുട്ടിയും ലോഡ്ജിലെത്തിയതെങ്കിലും ഇരുവരും തിരിച്ചറിയൽ രേഖ നൽകാൻ തയ്യാറാകാത്തതിനാൽ റൂം നൽകിയിരുന്നില്ല.
ഇതിന് ശേഷമാണ് ലോഡ്ജ് ജീവനക്കാർ പെൺകുട്ടിയെ കാണാനില്ലെന്ന വാർത്ത ശ്രദ്ധിക്കുന്നത്. വാർത്തയിൽ കണ്ട പെൺകുട്ടിയാണ് ലോഡ്ജിൽ യുവാവിനൊപ്പം മുറിയെടുക്കാൻ എത്തിയതെന്ന് ഇവർ തിരിച്ചറിയുകയായിരുന്നു.
തുടർന്ന് ഈവിവരം പൊലീസിനെ അറിയിക്കുകയും സിസിടിവി ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.
ബന്ധുവായ യുവാവിനൊപ്പമാണ് പെൺകുട്ടി ലോഡ്ജിൽ എത്തിയത്. താമരശേരി പെരുമ്പള്ളി സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായത്.
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9ന് സ്കൂളിൽ പരീക്ഷയ്ക്കായി പോയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.
പുതുപ്പാടി സർക്കാർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും അതേ ദിവസം കാണാതായിരുന്നു.
ഈ യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ നേരത്തെ തന്നെ പരാതി നൽകിയിരുന്നു.