കൊച്ചി: മലയാളം സർവകലാശാല യൂണിയന്‍ സെനറ്റ് തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എതിരില്ലാതെ എസ്എഫ്ഐ വിജയിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. എംഎസ്എഫ് നൽകിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിക്കാരുടെ നാമനിർദേശ പത്രിക സ്വീകരിച്ച് ഒരാഴ്ചയ്ക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്ന് കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പു നടപടികൾ രണ്ടാഴ്ചയ്ക്കകം പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. പത്രിക തള്ളിയതിനും സ്വീകരിക്കാതിരുന്നതിനും വ്യക്തമായ കാരണം പറയാത്തതിന് നിലനിൽപ്പില്ലെന്ന് കോടതി നിരീക്ഷിച്ചു.
സർവകലാശാല അധികൃതർ നാമനിർദേശ പത്രിക സമർപ്പിച്ച ഉടൻ തന്നെ എസ്എഫ്ഐ സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ 9 ജനറൽ സീറ്റിലും 11 അസോസിയേഷൻ സീറ്റിലും സെനറ്റിലുമാണ് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചത്. തുടർന്നാണ് ഈ വിജയം ചോദ്യം ചെയ്ത് മൂന്ന് എംഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചത്.
ഹർജിക്കാരിൽ ആദ്യത്തെയാളായ ഫൈസല്‍ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നാമനിർദേശ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാൽ പത്രിക തള്ളി പോയി. ഇതിന്റെ കാരണം അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. രണ്ടും മൂന്നും ഹർജിക്കാൻ ചെയർപേഴ്സൺ, സ്പോർട്സ് സെക്രട്ടറി സ്ഥാനങ്ങളിലേക്കു നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയിരുന്നു. എന്നാൽ ടോക്കൺ നിഷേധിച്ചതോടെ ഇവർക്കു പത്രിക നല്‍കാനായില്ല. ഇതോടെ എംഎസ്എഫ് സ്ഥാനാർത്ഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read Also: ‘എംടിയുടെ വിമർശനം മുഖ്യമന്ത്രിക്കെതിരാണെന്ന് തോന്നിയില്ല’; സ്പീക്കർ എ എൻ ഷംസീർ