മലപ്പുറം: കാളികാവ് അടയ്ക്കാക്കുണ്ടിൽ ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ കുടുങ്ങിയത് പുലി. കടുവയെ പിടികൂടാൻ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.
കടുവയ്ക്കായി കേരള എസ്റ്റേറ്റ് സി-വൺ ഡിവിഷന് കീഴിലാണ് കൂട് സ്ഥാപിച്ചത്. ഇന്നലെ രാത്രിയിലാണ് കൂട്ടിൽ പുലി കുടുങ്ങിയത്. പുലിയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.
എന്നാൽ വനം വകുപ്പ് ഇത് തള്ളുകയായിരുന്നു. ബുധനാഴ്ച രാത്രിയിൽ കൽക്കുണ്ടിലെ ഒരു വീട്ടിലെ വളർത്തുനായയെ പുലി കടിച്ചിരുന്നു. ഇക്കാര്യം ഉന്നയിച്ചപ്പോഴും വനം വകുപ്പ് തള്ളിക്കളയുകയാണ് ചെയ്തത്.
ഇപ്പോൾ കൂട്ടിൽ പുലി കുടങ്ങിയതോടെ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. നാട്ടിൽ വന്യമൃഗം ഇറങ്ങുന്നത് അറിയാത്തത് വനം വകുപ്പ് മാത്രമാണെന്ന വിമർശനമാണ് ഉയരുന്നത്.
ടാപ്പിങ് തൊഴിലാളിയെ കൊന്ന കടുവയെ തേടി 15 ദിവസമായി വനം വകുപ്പിന്റെ ടീം അലയുകയാണ്. ദൗത്യസംഘം തോട്ടങ്ങളിൽ തിരയുമ്പോൾ കടുവയുടെ സാന്നിധ്യം ജനവാസകേന്ദ്രങ്ങളിലാണ്.
മൂന്നുതവണ തോട്ടം തൊഴിലാളികളും നാട്ടുകാരും കടുവയെ കണ്ടു. പിടികൂടാൻ നടക്കുന്ന സംഘത്തിന് മുന്നിലും കടുവ എത്തിയെങ്കിലും മയക്കുവെടി വെയ്ക്കുന്നവർ ഇല്ലാത്തതിനാൽ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ.