തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എം ആർ അജിത് കുമാറിനെ ബറ്റാലിയൻ എഡിജിപിയായി നിയമിച്ചു. നേരത്തെ എക്സൈസ് കമ്മീഷണറായി നിയമിച്ച ഉത്തരവ് റദ്ദാക്കി.
ജയിൽ മേധാവിയായി ബൽറാം കുമാർ ഉപാധ്യായ തന്നെ തുടരും. മഹിപാൽ യാദവിനെ എക്സൈസ് കമ്മീഷണറായി തിരികെ നിയമിച്ചു. എച്ച് വെങ്കിടേഷിന് ക്രൈം ബ്രാഞ്ച് ചുമതല വീണ്ടും നൽകി.
സൈബർ ഓപ്പറേഷൻ്റെ ചുമതല എസ് ശ്രീജിത്തിനാണ്. കൂടാതെ വിജിലൻസ് ഡയറക്ടർ ഒഴിച്ചുള്ള എല്ലാ സ്ഥലമാറ്റങ്ങളും നിർത്തിവെച്ചു. ഉദ്യോഗസ്ഥർ പരാതി അറിയിച്ചതോടെയെന്ന് അസാധാരണ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്.
നിയമസഭാ സ്പീക്കറെ അപമാനിച്ചുവെന്ന് ആരോപണം; ആറു ഉദ്യോഗസ്ഥർക്കെതിരെ നടപടി
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ നിയമസഭയിലെ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പ്രതികരണത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്.
സെക്ഷൻ ഓഫീസർ ശ്രീപ്രിയ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ വിവേക് എസ്, സീനിയർ ഗ്രേഡ് അസിസ്റ്റന്റുമാരായ രോഹിണി ജെ എസ്, സഫീർ കെ, അരവിന്ദ് ജി.പി നായർ, വിഷ്ണു എം.എം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാർക്ക് ഇ-ഓഫീസ് ലോഗിൻ അനുവദിച്ചത് ചോദ്യം ചെയ്തവർക്കെതിരെയാണ് നടപടി.
സെക്ഷൻ വിഭാഗത്തിലെ ഇരുന്നൂറോളം ജീവനക്കാർ രാജി ഭീഷണിയടക്കം ഉയർത്തി മുന്നോട്ട് വന്നിരുന്നു. ഇതിന് പിന്നാലെ സ്പീക്കറുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങളടങ്ങിയ കുറിപ്പ് വാട്‌സ്ആപ്പിൽ ഷെയർ ചെയ്തു.
സ്പീക്കർക്ക് തെറ്റിദ്ധാരണയുണ്ടെന്നും സർവീസ് സംഘടനയുടെ നേതാക്കൾ കാര്യങ്ങൾ ധരിപ്പിച്ചതിലും പിഴവുപറ്റിയിട്ടുണ്ട് എന്നുമാണ് കുറിപ്പിൽ പരാമർശിച്ചിരുന്നത്. ഇത് തന്നെയും ഓഫീസിനെയും അപകീർത്തിപ്പെടുത്തുന്നു എന്നാരോപിച്ച് സ്പീക്കർ ആറ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി ഉത്തരവിറക്കുകയായിരുന്നു.