ബെംഗ്ലൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായി 71 ദിവസത്തിന് ശേഷം ലഭിച്ച അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ജില്ലാ കലക്ടറാണ് ഇത് സംബന്ധിച്ച സ്ഥിരീകരണം നൽകിയത്. നിലവിൽ മൃതദേഹം ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.(Lorry driver Arjun dead body sent for DNA test)
ഡിഎൻ എ പരിശോധനയുടെ ഫലം വന്നതിന് ശേഷം അർജുന്റേതെങ്കിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. 2 ദിവസത്തിനുളളിൽ ഇതുണ്ടാകുമെന്നും കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. മംഗളൂരുവിൽ വെച്ചാണ് ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും.
സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനിൽ കുടുങ്ങിയ നിലയിൽ അർജുന്റെ മൃതദേഹവും കണ്ടെത്തിയത്. ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയർത്തിയപ്പോൾ ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തുകയായിരുന്നു. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.