കൊച്ചി: നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ ആരോപണം നടൻ നിവിൻ പോളിയെ ലക്ഷ്യമിട്ട് തന്നെയാണെന്ന് റിപ്പോർട്ടുകൾ. നിവിനെ നായകനാക്കി ഒരുക്കുന്ന ‘ബേബി ഗേൾ’ സിനിമയുടെ സെറ്റിൽ നിന്നും നടൻ ഇറങ്ങി പോയതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
തിരുവനന്തപുരത്തായിരുന്നു സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റർ മഹേശ്വരനിൽ നിന്നും എക്‌സൈസ് സംഘം കഞ്ചാവ് പിടികൂടിയിരുന്നു.
കഞ്ചാവ് പിടികൂടിയ സിനിമ സെറ്റിൽ സഹകരിക്കാൻ തയാറായില്ലെന്ന് പറഞ്ഞ് നിവിൻ ഇറങ്ങി പോയതാണ് ലിസ്റ്റിനെ ചൊടിപ്പിച്ചത് എന്നാണ് വിവരം. എന്നാൽ തന്റെ സിനിമയുടെ ക്രൂ അംഗത്തിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വിഷയത്തിൽ ലിസ്റ്റിൻ ഇതുവരെ പ്രതികരിച്ചിട്ടുമില്ല.
അതേസമയം ലിസ്റ്റിൻ സ്റ്റീഫനും ബേബി ഗേളിന്റെ സംവിധായകനായ അരുൺ വർമയും ഇൻസ്റ്റഗ്രാമിൽ നിവിൻ പോളിയെ അൺഫോളോ ചെയ്തതും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നിവിൻ ബേബി ഗേളിന്റെ ഷൂട്ടിങ്ങിന് എത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. ‘ബേബി ഗേൾ’ എന്ന ചിത്രത്തിൽ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നു. എന്നാൽ മറ്റു ചില കാരണങ്ങളാൽ അദ്ദേഹം പിന്മാറിയപ്പോഴാണ് നിവിൻ സിനിമയിലേക്ക് എത്തുന്നത്.
ലിസ്റ്റിനും നിവിൻ പോളിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ബേബി ഗേൾ. ഇതിന് മുൻപ് തുറമുഖം, ബോസ് ആൻഡ് കോ, മലയാളി ഫ്രം ഇന്ത്യ എന്നീ സിനിമകളിലാണ് ഇരുവരും ഒന്നിച്ചത്. വൻ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തുറമുഖം സിനിമയുടെ റിലീസ് നീണ്ടപ്പോൾ ആ ചിത്രം ഏറ്റെടുത്ത് തിയറ്ററുകളിൽ എത്തിച്ചത് ലിസ്റ്റിനായിരുന്നു.
നിവിനുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റിൻ സിനിമയുടെ ബാധ്യത ഏറ്റെടുത്തത്. എന്നാൽ ആ കരാർ തുടർച്ചയായി ലംഘിക്കപ്പെട്ടതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതെന്നുമാണ് സൂചന. ലിസ്റ്റിൻ തന്നെ നിർമിക്കുന്ന ദിലീപിന്റെ 150മത്തെ ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യുടെ ഔദ്യോഗിക ലോഞ്ചിനിടെയാണ് ലിസ്റ്റിൻ മലയാള സിനിമയിലെ അനാരോഗ്യകരമായ പ്രവണതയെ കുറിച്ച് വെളിപ്പെടുത്തിയത്.
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ടെന്നും ഇനിയും ആ തെറ്റ് തുടർന്നു കഴിഞ്ഞാൽ വലിയ പ്രശ്നങ്ങൾക്കു കാരണമാകുമെന്നുമാണ് നടന്റെ പേരെടുത്തു പറയാതെ ലിസ്റ്റിൻ പറഞ്ഞത്.