ന്യൂഡൽഹി: ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറക്കാൻ തീരുമാനം. ഈ വിമാനത്താവളങ്ങളിൽ യാത്രാ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
സംഘർഷം രൂക്ഷമായതിനെത്തുടർന്ന് മെയ് ഒമ്പതിനാണ് രാജ്യത്തെ 32 എയർപോർട്ടുകൾ താൽക്കാലികമായി അടച്ചത്. ശ്രീനഗർ വിമാനത്താവളത്തിൽ നിന്നും നാളെ മുതൽ വിമാനസർവീസുകൾ ആരംഭിക്കുമെന്നാണ് അറിയിപ്പ്.
മൂന്നു ദിവസത്തിന് ശേഷമാണ് രാജ്യത്തിന്റെ വടക്കു പടിഞ്ഞാറൻ അതിർത്തിയോടു ചേർന്നുള്ള വിമാനത്താവളങ്ങൾ വീണ്ടും തുറക്കുന്നത്. ശ്രീനഗർ, അമൃത്സർ തുടങ്ങിയ എയർപോർട്ടുകൾ പാകിസ്ഥാൻ സൈന്യം ലക്ഷ്യമിടുന്നുവെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് അതിർത്തി മേഖലകളിലെ എയർപോർട്ടുകൾ താത്കാലികമായി അടച്ചത്.
യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് വിമാനസർവീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പു വരുത്തണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ നിർദേശിച്ചിട്ടുണ്ട്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. സാധാരണ പ്രവർത്തനങ്ങളിലേക്ക് സുഗമമായി മടങ്ങുന്നത് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പാലിക്കുമെന്ന് അധികൃതർ അറിയിച്ചു.
റഷ്യ – യുക്രൈൻ യുദ്ധം അവസാനിച്ചേക്കും; നേരിട്ടുള്ള ചർച്ചക്കുള്ള പുടിന്റെ ക്ഷണം സ്വീകരിച്ച് സെലൻസ്കി
റഷ്യ – യുക്രൈൻ യുദ്ധം അവസാനിക്കാൻ കളമൊരുങ്ങുന്നതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനായി നേരിട്ടുള്ള സമാധാന ചർച്ച എന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ നിർദ്ദേശത്തെ യുക്രൈൻ പ്രസിഡന്റ് വ്ലാഡ്മിർ സെലൻസ്കി അംഗീകരിച്ചു.
ഇതോടെയാണ് റഷ്യ – യുക്രൈൻ യുദ്ധത്തിന് വിരാമമിടാനുള്ള സാധ്യതകൾ തെളിഞ്ഞത്. തുർക്കിയിലെ ഇസ്താംബുളിൽ വ്യാഴാഴ്ച്ചയാണ് റഷ്യ – യുക്രൈൻ സമാധാന ചർച്ച നടക്കുന്നത്.
വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമേ ചർച്ചയുള്ളൂവെന്ന നിലപാട് മാറ്റിയാണ് സെലെൻസ്കിയുടെ പുതിയ പ്രഖ്യാപനം.
വെടിനിർത്തലിന് കാത്തുനിൽക്കേണ്ടതില്ലെന്നും ചർച്ചയ്ക്ക് തയാറാകണമെന്നും യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സെലെൻസ്കിയോട് ആവശ്യപ്പെട്ടിരുന്നു.
ചർച്ചയ്ക്ക് മുന്നോടിയായി റഷ്യ വെടിനിർത്തൽ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ സെലെൻസ്കി മുന്നോട്ടുവച്ചിട്ടുണ്ട്.
2022 ഫെബ്രുവരിയിലാണ് റഷ്യ, യുക്രൈനെതിരായ യുദ്ധം തുടങ്ങിയത്. ഇതിന് ശേഷം യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾവിജയം കണ്ടിരുന്നില്ല.
മുൻ ഉപാധികളില്ലാതെ നേരിട്ടുള്ള സമാധാന ചർച്ചകൾക്ക് യുക്രൈൻ തയ്യാറാകണമെന്നും സമാധാനചർച്ചകൾ വീണ്ടും തുടങ്ങാനുള്ള നിർദ്ദേശം വ്യാഴാഴ്ച തന്നെ മുന്നോട്ട് വച്ചതായും പുടിൻ മാധ്യമങ്ങളിലൂടെ അറിയിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള റഷ്യൻ ശ്രമത്തെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സെലൻസ്കി സ്വാഗതം ചെയ്തു.
ഏതൊരു യുദ്ധം നിർത്തുന്നതിലെയും ആദ്യ നടപടി വെടിനിർത്തലാണെന്ന് അഭിപ്രായപ്പെട്ടു. റഷ്യ നാളെ മുതൽ തന്നെ സമ്പൂർണ്ണവും നീണ്ടു നിൽക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിർത്തൽ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു