കട്ടപ്പന – കുട്ടിക്കാനം പാതയിൽ പുലിയിറങ്ങി. കട്ടപ്പന – കുട്ടിക്കാനം പാതയിൽ ചപ്പാത്തിന് സമീപം ആലടിയിൽ പുലിയിറങ്ങിയതായി നാട്ടുകാർ. ഞായറാഴ്ച രാത്രി ഒൻപതോടെയാണ് പ്രദേശവാസികൾ പെരിയാറിൻ്റെ തീരത്ത് നിന്ന് മലയോര ഹൈവേയിലേക്ക് പുലി കയറുന്നത് കണ്ടത്. നായയെ കടിച്ചു പിടിച്ചാണ് പുലി വന്നത്. Leopard spotted on Kattappana-Kuttykkanam road
നാട്ടുകാർ ഓടിക്കൂടിയപ്പോഴേയ്ക്കും കാട് വളർന്നു നിൽക്കുന്ന മലമുകളിലേക്ക് പുലി മറഞ്ഞിരുന്നു. വിവരം അറിഞ്ഞയുടൻ ഉപ്പുതറ പോലീസും, കാഞ്ചിയാറിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തു വന്നു. സമീപത്ത് തിരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടില്ല. പെരിയാറിൻ്റെ തീരത്തും വീട്ടമ്മ പുലിയെ കണ്ട ഭാഗങ്ങളിലും ധാരാളം കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ട്.
ഒരാഴ്ചയായി ആലടിയിലെ വിവിധ ഭാഗങ്ങളിൽ പുലിയെ കണ്ടവരുണ്ട്. ആദ്യം ചോങ്കരപ്പടിയിലാണ് പുലർച്ചെ ഒന്നരയോടെ പുലിയെ കണ്ടത്. പുലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം സന്ധ്യയ്ക്ക് മുൻപ് ആലടി ടൗണിനു സമീപം കാട്ടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് വട്ടപ്പറമ്പിൽ ലിബിനും, പുളിക്കൽ നിതിനും പുലിയെ കണ്ടു.
അന്നും പുലിക്കുട്ടി ഒപ്പമുണ്ടായിരുന്നു. ആദ്യം പുലിയെ കണ്ട സ്ഥലത്ത് പതിഞ്ഞത് കാട്ടുപന്നിയുടെ കാൽപ്പാടുകളാണെന്ന് പറഞ്ഞ് നാട്ടുകാരുടെ പരാതി വനം വകുപ്പ് അവഗണിച്ചു. എന്നാൽ വിദഗ്ധ പരിശോധനയ്ക്ക് അയക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. വീണ്ടും രണ്ടു തവണ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചതോടെ പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.
പരിസരത്തെ കാട് തെളിക്കാൻ സ്ഥലമുടമയ്ക്ക് നോട്ടീസ് നൽകാൻ അയ്യപ്പൻ കോവിൽ പഞ്ചായത്ത് അധികൃതരോട് വനം വകുപ്പ് ആവശ്യപ്പെട്ടു. അടിക്കടി പുലിയെ കണ്ടതോടെ ഒരാഴ്ചയായി ആലടിയിലെ നാട്ടുകാർ ആശങ്കയിലാണ്. സന്ധ്യയ്ക്കു മുൻപേ എല്ലാവരും വീട്ടിൽ കയറും. പകൽ സമയത്തും ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കാറില്ല.