ബെംഗളൂരു: പൊട്ടിപൊളിഞ്ഞ കുണ്ടും കുഴിയുമുള്ള റോഡുകൾ പലപ്പോഴും പലരുടെയും നടുവൊടിക്കാറുണ്ട്. എന്നാൽ, ഇത്തരം റോഡിലൂടെ സഞ്ചരിച്ച് ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് അന്‍പതുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബന്ധപ്പെട്ട അതോറിറ്റിക്ക് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഒരാൾ.
ബിബിഎംപി (ബൃഹത് ബെംഗളൂരു മഹാനഗരെ പാലിക)യ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചത് ബെംഗളൂരുവിലെ റിച്ച്‌മോണ്ട് ടൗണിലെ താമസക്കാരനായ ദിവ്യകിരണ്‍ ആണ്.
റോഡിലെ ആഴത്തിലുള്ള കുഴികള്‍, പൊട്ടിപ്പൊളിഞ്ഞതും നിരപ്പില്ലാത്തതുമായ വഴികള്‍, വണ്ടി ഓടിക്കാന്‍ കഴിയാത്ത വിധമുള്ള റോഡുകള്‍ ഇങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിരക്ഷിക്കുന്നതില്‍ ബിബിഎംപി സമ്പൂര്‍ണമായി പരാജയപ്പെട്ടു. നികുതിയൊടുക്കുന്ന പൗരനായിരുന്നിട്ടു കൂടിയും തനിക്ക് നിരന്തര ശാരീരിക ബുദ്ധിമുട്ടുകളും മനഃപ്രയാസവും നേരിടേണ്ടി വന്നെന്ന് ദിവ്യകിരണ്‍ ആരോപിക്കുന്നു.
കടുത്ത കഴുത്തുവേദനയും നടുവേദനയും ദിവ്യകിരണിനുണ്ട്. അപകടകരമായ റോഡിലൂടെയുള്ള യാത്രയാണ് ഇതിന് കാരണം. വേദനകളെ തുടര്‍ന്ന് അഞ്ചുവട്ടം ഓര്‍ത്തോപീഡിക് സ്‌പെഷലിസ്റ്റുകളെ കാണേണ്ടി വന്നെന്നും നാലുവട്ടം സെയ്ന്റ് ഫിലോമിന ആശുപത്രിയില്‍ അടിയന്തരമായി പോകേണ്ടി വന്നു എന്നും ഇയാൾ പറയുന്നു.
കടുത്ത വേദനയില്‍ നിന്ന് മോചനം നേടാന്‍ ഇഞ്ചക്ഷനുകളും ചികിത്സയും സ്വീകരിക്കേണ്ടി വന്നു, വക്കീല്‍ നോട്ടീസില്‍ ദിവ്യകിരണ്‍ ആരോപിക്കുന്നുണ്ട്. വേദന കൊണ്ട് കരഞ്ഞുപോയിട്ടുണ്ടെന്നും ഉറക്കം നഷ്ടമായിട്ടുണ്ടെന്നും ഉത്കണ്ഠയും മനഃക്ലേശവും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യകിരണ്‍ ആരോപിക്കുന്നു.
ഇതൊക്കെ തന്റെ ദൈനംദിന ജീവിതത്തെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റോഡിന്റെ ശോചനീയാവസ്ഥകാരണം ഓട്ടോയിലോ ഇരുചക്രവാഹനങ്ങളിലോ സഞ്ചരിക്കാന്‍ സാധിക്കുന്നില്ല. കാറുകളിലുള്ള യാത്ര പോലും അസ്വസ്ഥതയുണ്ടാക്കാറുണ്ട്. ഇത് തന്റെ സഞ്ചാരത്തെയും സ്വാതന്ത്ര്യത്തെയും പരിമിതപ്പെടുത്തുന്നുണ്ട്. അത് വ്യക്തിപരവും തൊഴില്‍പരവുമായ ചുമതലകളെ ബാധിക്കുന്നുണ്ടെന്നും ദിവ്യകിരണ്‍ പറയുന്നു.
ചികിത്സാച്ചെലവുകള്‍ (കഴിഞ്ഞുപോയതും ഇനി പ്രതീക്ഷിക്കുന്നതും), വൈകാരിക സംഘര്‍ഷവും മനക്ലേശവും, ശാരീരിക ബുദ്ധിമുട്ടുകള്‍, സാധാരണജീവിതം സാധിക്കാത്തതിലുള്ള നഷ്ടം, വൈദ്യസഹായം തേടിയുള്ള യാത്രകള്‍, പൊതുറോഡുകള്‍ സംരക്ഷിക്കുന്നതില്‍ ബിബിഎംപിയ്ക്കുണ്ടായ പരാജയത്തെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ എല്ലാത്തിനും ചേർത്ത് അന്‍പതു ലക്ഷം രൂപ 15 ദിവസത്തിനകം നല്‍കണമെന്നാണ് ദിവ്യകിരണ്‍ ബിബിഎംപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, വക്കീല്‍ നോട്ടീസ് അയച്ചതിന് ചെലവായ പതിനായിരം രൂപ നല്‍കണമെന്നും ആവശ്യപ്പെടുന്നു. ബിബിഎംപിയില്‍ നിന്ന് മറുപടി ലഭിക്കാത്ത പക്ഷം തുടര്‍ നടപടികളിലേക്കും ക്രിമിനല്‍ കേസിലേക്കും കടക്കുമെന്നും ദിവ്യകിരണ്‍ പറഞ്ഞു.