ഉത്തരം താങ്ങുന്ന പല്ലി, ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കഴിയില്ല, ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെ; ഇടതു മുന്നണി അടിച്ചു പിരിയുമോ?
തിരുവനന്തപുരം: എൽഡിഎഫിലെ സിപിഎം–സിപിഐ ബന്ധം ഏറെ നാളായി വഷളായ നിലയിൽ തുടരുന്നതിനിടെ, പരസ്യ വിമർശനങ്ങൾ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്ന സൂചനകൾ.
പി.എം. ശ്രീ പദ്ധതിയിലെ തിരുത്തൽ, വെള്ളാപ്പള്ളിക്കെതിരായ വിമർശനം എന്നിവ ഉൾപ്പെടെ സിപിഐയുടെ ഭാഗത്തുനിന്നുള്ള നിരവധി നീക്കങ്ങൾ സിപിഎമ്മിനെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്.
എൽഡിഎഫിനുള്ളിൽ ‘തിരുത്തൽ ശക്തി’യായി മാറാനുള്ള ശ്രമമാണ് സിപിഐ നടത്തുന്നതെന്നും, സിപിഎം ബിജെപിയുമായി സന്ധിചെയ്യുന്നു എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് സിപിഐ ശ്രമിക്കുന്നതെന്നും സിപിഎമ്മിനുള്ളിൽ വിമർശനമുണ്ട്.
ഈ വിമർശനങ്ങൾ ഇപ്പോൾ പരസ്യമായി ഉയരുന്നത് സിപിഎം–സിപിഐ തർക്കം രൂക്ഷമായ പാലക്കാട് ജില്ലയിൽ നിന്നാണ്. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. അജയകുമാറാണ് സിപിഐക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചത്.
ഒറ്റപ്പാലം മണ്ണൂരിൽ നടന്ന പൊതുയോഗത്തിൽ, “ഉത്തരം താങ്ങുന്നത് പല്ലിയാണെന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കാർക്കുള്ളത്” എന്ന പരാമർശത്തിലൂടെ അദ്ദേഹം സിപിഐയെ പരിഹസിച്ചു.
തോറ്റാൽ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും, ജയിച്ചാൽ മുഴുവൻ ക്രെഡിറ്റും സിപിഐക്കുമെന്ന സമീപനമാണ് അവർ സ്വീകരിക്കുന്നതെന്നും അജയകുമാർ ആരോപിച്ചു.
സംസ്ഥാനത്ത് വെറും അഞ്ച് ശതമാനം വോട്ടുമാത്രമാണ് സിപിഐക്കുള്ളതെന്നും, ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ സിപിഐക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റ് മന്ത്രിമാരെയും നിരന്തരം വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ “പത്തരമാറ്റ് തങ്കമാണോ” എന്നും അജയകുമാർ ചോദിച്ചു.
സിപിഐ നേതാവ് ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെ പെരുമാറുകയാണെന്നും, “നാല് സിപിഐക്കാർ ഉള്ളിടത്ത് അഞ്ചു സീറ്റ് ചോദിക്കുന്നതാണ് സിപിഐയുടെ ശീലം” എന്നും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
ഇതിന് സിപിഐ അതേ നാണയത്തിൽ മറുപടി നൽകിയാൽ, വിഷയം എൽഡിഎഫിലെ രണ്ട് പ്രധാന ഘടകകക്ഷികൾ തമ്മിലുള്ള തുറന്ന പോരാട്ടമായി മാറുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
English Summary
Tensions between CPM and CPI within the LDF have intensified, with public criticism now surfacing from Palakkad district. CPM leader S. Ajayakumar launched a sharp attack on CPI, accusing the party of claiming credit for victories while shifting blame for defeats to CPM. He also alleged that CPI is attempting to project itself as a “corrective force” within the LDF and spreading narratives that CPM is aligning with the BJP. The remarks, including personal criticism of CPI leaders, have raised concerns that the dispute could escalate into an open confrontation between the two coalition partners.
ldf-cpm-cpi-rift-palakkad-ajayakumar-criticism
LDF politics, CPM CPI conflict, Kerala politics, Palakkad news, S Ajayakumar, CPI criticism, Left front rift, Pinarayi government









