മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകം ക്വട്ടേഷനെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘാഗങ്ങളെന്ന് അറസ്റ്റിലായ മൂന്നു പ്രതികളും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കൂടുതല്‍ പ്രതികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് മഹാരാഷ്ട്ര പൊലീസ് അന്വേഷണം നാലു സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു.Lawrence Bishnoi moves to dominate the Mumbai underworld
കൊലപാതകം നടത്തിയ രണ്ടുപേരെ ഇന്നലെ രാത്രി തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ക്വട്ടേഷനെന്ന് ഉറപ്പിച്ചത്. ഇവര്‍ക്ക് അമ്പതിനായിരം രൂപ വീതം മുന്‍കൂര്‍ ലഭിച്ചുവെന്നതിന്‍റെ തെളിവുകള്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. രണ്ടുമാസമായി ബാബാ സിദ്ധിഖിയെ നിരീക്ഷിച്ചിരുന്നുവെന്നും തോക്ക് ലഭിച്ചത് മുന്ന് ദിവസം മുമ്പെന്നുമാണ് പ്രതികള്‍ നല്‍കിയ മൊഴി. മൂന്നാമനെ പിടികൂടി ചോദ്യം ചെയ്യപ്പോഴും ഇത് തന്നെയായിരുന്നു പ്രതികരണം.
പ്രതികള്‍ കുര്‍ള്ളയില്‍ 14000 രൂപ മാസ വാടകയില്‍ ഒരുമാസമായി കഴിയുകയായിരുന്നു സംഘം. നാലു പേര്‍ അവിടെ താമസിച്ചിരുന്നുവെന്നാണ് ഉടമ പൊലിസിനെ അറിയിച്ചത്. കൊലപാതകം നടക്കുമ്പോള്‍ പ്രദേശത്ത് കൂടുതല്‍ പേര്‍ സഹായിക്കാനായി ഉണ്ടായിരുന്നുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രദേശത്തു നിന്നും ലഭിക്കാവുന്ന സിസിടിവി ദൃശ്യങ്ങളോക്കെ പൊലീസ് ശേഖരിച്ചു കഴിഞ്ഞു. ലോറന്‍സ് ബിഷ്ണോയിയുടെ സംഘാംഗങ്ങളെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതേ കുറിച്ചും അന്വേഷണം തുടങ്ങി.
ഹരിയാന ഉത്തർപ്രദേശ് സ്വദേശികളായ പ്രതികള്‍ പരിചയപ്പെടുന്നത് പഞ്ചാബില്‍ ജയിലില്‍ കഴിയവേയാണ്. പ്രതികളുടെ വീടുകളില്‍ പരിശോധന നടത്താന്‍ പൊലീസ് ഇരു സംസ്ഥാനങ്ങളോടും ആവശ്യപെട്ടു. തോക്ക് എവിടെ നിന്നെന്ന് ലഭിച്ചുവെന്ന് കണ്ടെത്താന്‍ ഗുജറാത്ത് പൊലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് പ്രത്യേക സംഘത്തെ മഹാരാഷ്ട്രയിലേക്ക് അയച്ചു. മുംബൈ ക്രൈംബ്രാഞ്ചിലെ 15 സംഘങ്ങളാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിരിക്കുന്നത്.
വലിയ സുരക്ഷയുണ്ടായിരുന്ന ബാബ സിദ്ധിഖി മരിച്ചത് ഞെട്ടലോടെയാണ് രാഷ്ട്രീയ സിനിമാ വ്യവസായ ലോകം ഉള്‍കോണ്ടത്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു. സല്‍മാന്‍ ഖാന്‍റെ അടുത്ത സുഹുത്താണ് ബാബാ സിദ്ധിഖി. കൊലപാതകം ലോറന്‍സ് ബിഷ്ണോയി എങ്കില്‍ സല്‍മാന്‍ ഖാനെ ഭീക്ഷണിപെടുത്താനാണോയെന്ന സംശയം പൊലീസിനുണ്ട്. നടന്‍റെ വീടിന് സുരക്ഷ ശക്താക്കി. ബാബാസിദ്ധിക്കിയുടെ സംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ രാത്രി 8 മണിക്ക് നടക്കും.
ആരാണ് ലോറൻസ് ബിഷ്‌ണോയ്
കാണാൻ സുന്ദരൻ, പ്രായം വെറും മുപ്പത്തൊന്ന്. ഇതിനിടെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊള്ളയടി തുടങ്ങി ഒരു ഡസനിലധികം ക്രിമിനൽ കേസുകൾ സ്വന്തം പേരിലാക്കി. ലോറൻസ് ബിഷ്‌ണോയ് എന്ന ആ പേരുകേട്ടാൽ പൊലീസ് മാത്രമല്ല, സിനിമാക്കാരും രാഷ്ട്രീയക്കാരുമൊക്കെ ഞെട്ടിവിറയ്ക്കും.
കുറച്ചുനാളായി ജയിലിലാണെന്നതൊന്നും ബിഷ്‌ണോയുടെ ശക്തി കുറച്ചിട്ടില്ല. എഴുനൂറിലധികം ഷാർപ്പ് ഷൂട്ടർമാർ ഈ ഗ്യാംഗിൽ ഇപ്പോഴുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരാണ് ജയിലിൽ കഴിയുന്ന ബിഷ്ണോയിയുടെ നിർദ്ദേശം അണുവിട തെറ്റാതെ നടപ്പാക്കുന്നത്. എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവായിരുന്ന ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതും ഈ ഷാർപ്പ് ഷൂട്ടർമാരാണെന്നാണ് കരുതുന്നത്.
നടത്തുന്നത് അധോലോക പ്രവർത്തനങ്ങളാണെങ്കിലും ഉന്നത വിദ്യാഭ്യാസമുള്ള വ്യക്തിയാണ് ബിഷ്‌ണോയ്. 1993 ഫെബ്രുവരി 12-ന് പഞ്ചാബിലെ ഫിറോസ്പൂർ ഗ്രാമത്തിലായിരുന്നു ജനനം. ഹരിയാന പൊലീസ് കോൺസ്റ്റബിളായിരുന്നു പിതാവ്.
പന്ത്രണ്ടാം ക്ലാസുവരെ അബോഹറിലെ പഠനത്തിനുശേഷം ചണ്ഡീഗഡിലെ ഡിഎവി കോളേജിൽ ചേർന്നു. പഞ്ചാബ് യൂണിവേഴ്സിറ്റി കാമ്പസ് സ്റ്റുഡന്റ് കൗൺസിലിൽ ചേർന്നതോടെയാണ് ബിഷ്ണോയിലെ ക്രിമിനൽ ഉണർന്നത്. ഇവിടെവച്ച് ഗുണ്ടാസംഘാംഗമായ ഗോൾഡി ബ്രാറുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു.
ചെറിയ കേസുകളിൽ നിന്ന് വളരെപ്പെട്ടെന്നാണ് കൊടുംക്രിമിനൽ എന്ന ലേബലിലേക്ക് അയാൾ എത്തിയത്. 2010നും 2012നും ഇടയിൽ കൊലപാതകശ്രമം, അതിക്രമിച്ച് കടക്കൽ, ആക്രമണം, കവർച്ച തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബിഷ്ണോയിക്കെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു.
ഇതോടെയാണ് പേരെടുത്ത ഗുണ്ടയായി ബിഷ്‌ണോയി ലിസ്റ്റുചെയ്യപ്പെട്ടത്. ഇതിൽ പലതും വിദ്യാർത്ഥി രാഷ്ട്രീയത്തിലെ ബിഷ്‌ണോയിയുടെ ഇടപെടൽ മൂലമുണ്ടായതാണ്. ചണ്ഡീഗഢിൽ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്ത ഏഴ് എഫ്‌ഐആറുകളിൽ നാലെണ്ണത്തിൽ കുറ്റവിമുക്തനാക്കപ്പെട്ടു. ശേഷിക്കുന്ന മൂന്ന് കേസുകൾ ഇപ്പോഴും തുടരുകയാണ്.
ജയിലിൽ കിടന്ന കാലത്ത് ബിഷ്‌ണോയി കൊടുംക്രിമിനലുകളുമായി അടുത്ത ബന്ധങ്ങൾ സ്ഥാപിച്ചു. മോചിതനായ ശേഷം ആയുധക്കച്ചവടക്കാരുമായും മറ്റ് പ്രാദേശിക കുറ്റവാളികളുമായും ശക്തമായ ബന്ധം തുടർന്നു.
2013ൽ ബിരുദപഠനത്തിന് ശേഷം മുക്ത്സറിലെ ഗവൺമെന്റ് കോളേജിലെ തെരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥിയെയും ലുധിയാന മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ ഒരു എതിരാളിയെയും ഇയാൾ വെടിവച്ചു കൊന്നു.
2013 ന് ശേഷം മദ്യക്കച്ചവടത്തിലേക്ക് കടന്നു. ഇതോടെയാണ് കൊന്ന് അറപ്പുതീർന്നവരെ പ്രത്യേകം തന്റെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ തുടങ്ങിയത്. 2014ൽ രാജസ്ഥാൻ പൊലീസുമായി നേർക്കുനേർ ഏറ്റുമുട്ടി. പിന്നീട് ജയിലിലായി.
ഇരുമ്പഴിക്കുള്ളിലിരുന്നും കൊലപാതകങ്ങൾ ആസൂത്രം ചെയ്യുകയും നടപ്പാക്കുകയും ചെയ്തു. ഏതൊക്കെ ജയിലിൽ തടവിൽ കഴിഞ്ഞോ അവിടെയെല്ലാം ജീവനക്കാരുടെ സഹായത്തോടെ തന്നെയായിരുന്നു ബിഷ്‌ണോയിയുടെ അധോലോക പ്രവർത്തനങ്ങൾ.
ഇപ്പോൾ തീഹാർ ജയിലിലാണ് തടവിൽ കഴിയുന്നത്. ഖാലിസ്ഥാൻ അനുകൂല സംഘടനകളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ടുണ്ട്.
2010ലായിയിരുന്നു ലോറൻസ് ബിഷ്‌ണോയിയുടെ വിവാഹം. ഗുർപ്രീത് കൗർ ആണ് ഭാര്യ. ദമ്പതികൾക്ക് രണ്ട് മക്കളാണുളളത്. എട്ടുകോടി രൂപയുടെ ആസ്തിയാണ് ബിഷ്‌ണോയിക്കുള്ളത്. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടൽ, ആയുധ മയക്കുമരുന്ന് ഇടപാടുകൾ തുടങ്ങിയവയാണ് ഇയാളുടെ പ്രധാന വരുമാന മാർഗങ്ങൾ. പലയിടങ്ങളിലായി സ്വന്തം പേരിൽ വസ്തുക്കൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്.
പഞ്ചാബി ഗായകൻ സിദ്ധു മൂസാവാല, ഖാലിസ്ഥാനി വിഘടനവാദി സുഖ്ദൂൽ സിംഗ് ഗില്ലി, കർണി സേനയുടെ പ്രസിഡന്റ് സുഖ്‌ദേവ് സിംഗ് തുടങ്ങി നിരവധി പ്രശസ്തരും അപ്രശസ്തരും ബിഷ്ണോയി ഗ്യാംഗിന്റെ തോക്കിനിരയായി.
ലോറൻസ് ബിഷ്ണോയി എന്ന പേരിൽ ബിഷ്ണോയി സമുദായത്തിന്റെ പേരാണ്. ആചാരങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്ന ഇവരുടെ വിശുദ്ധ മൃഗമാണ് കൃഷ്ണമൃഗം. ഇവയെ വേട്ടയാടിയതാണ് സൽമാൻ ഖാനോട് ലോറൻസ് ബിഷ്ണോയിക്ക് തീർത്താൽ തീരാത്ത പക തോന്നാൻ കാരണം.
ഗ്രാമവാസികളാണ് വെറും അഞ്ചുവയസുമാത്രം പ്രായമുള്ള കുഞ്ഞ് ലോറൻസിനോട് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത് പറഞ്ഞുകൊടുത്ത്. അതോടെ തുടങ്ങിയ പക പ്രായം കൂടുന്തോറും കടുക്കുകയായിരുന്നു. അടുത്തിടെ സൽമാന്റെ വസതിക്ക് നേരെ ബിഷ്ണോയി സംഘം വെടിവച്ചിരുന്നു. സൽമാനുമായുള്ള അടുപ്പമാണ് ബാബ സിദ്ധിഖിയെ വെടിവച്ചുകൊന്നതിനും കാരണമെന്നാണ് കരുതുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ രണ്ടുപേരും ബിഷ്ണോയി സംഘത്തിലെ അംഗങ്ങളാണ്.
മുംബൈ അധോലോകത്ത് ആധിപത്യം സ്ഥാപിക്കാനുള്ള നീക്കമാണ് ലോറന്‍സ് ബിഷ്ണോയുടെ സംഘം നടത്തുന്നതെന്ന നിഗമനത്തില്‍ പോലീസ്. ബാബ സിദ്ദിഖിയുടെ വധത്തിന് ഇതുമായി ബന്ധമുണ്ട് എന്ന സൂചനയാണ് പോലീസ് നല്‍കുന്നത്.
ഹരിയാന, യുപി സ്വദേശികളായ കര്‍ണാലി സിങ്, ധര്‍മരാജ് കശ്യപ് എന്നിവരാണ് വധത്തില്‍ അറസ്റ്റിലായത്. ഇവര്‍ക്ക് ലോറന്‍സ് ബിഷ്ണോയ് സംഘവുമായാണ് ബന്ധം. ഏറെക്കാലത്തിനു ശേഷമാണ് മുംബൈയില്‍ വീണ്ടും ചോര തെറിക്കുന്നത്.
വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും ബാബ സിദ്ദിഖി വെടിയേറ്റ് മരിച്ചതാണ് മുംബൈയെ ഞെട്ടിക്കുന്നത്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ ഭരണകക്ഷി നേതാവിന്റെ വധം മഹാരാഷ്ട്ര സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ശക്തമായ രാഷ്ട്രീയ-സിനിമാ ബന്ധങ്ങളുള്ള നേതാവാണ് ബാബ സിദ്ദിഖി. അതുകൊണ്ട് തന്നെ വധത്തിലെ നടുക്കം രാഷ്ട്രീയ രംഗത്തുനിന്നും ബോളിവുഡിലേക്കും സംക്രമിക്കുകയാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്‍റെ പേരിൽ സൽമാൻ ഖാനെതിരെ വധഭീഷണി മുഴക്കിയവരാണ് ബിഷ്ണോയ് സംഘം.
സല്‍മാന്റെ സുഹൃത്തുക്കള്‍ എല്ലാവരും ശത്രുവാണ് എന്നാണ് ഇവർ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ഭീതിയാണ് ബോളിവുഡിനേയും രാഷ്ട്രീയ നേതാക്കളെയും അലട്ടുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമുള്ള സുരക്ഷ പോലീസ് ശക്തമാക്കിയിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍-ഷാരൂഖ് ഖാന്‍ പോര് ഒഴിവായത് സിദ്ദിഖിക്കിയുടെ നയചാതുരിയിലാണ്. രണ്ട് ഖാന്‍മാരുമായും വളരെ അടുത്ത ബന്ധമാണ് സിദ്ദിഖിക്ക് ഉള്ളത്. ബിഗ് ബോസ് ഷൂട്ടിംഗ് ഒഴിവാക്കിയാണ് മൃതദേഹം കാണാന്‍ സല്‍മാന്‍ ഖാന്‍ എത്തിയത്.
മുംബൈയില്‍ വര്‍ഷങ്ങളുടെ കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവായിരുന്നു സിദ്ദിഖി. ഈയിടെയാണ് കോണ്‍ഗ്രസ് വിട്ട് അജിത് പവാറിന്റെ എന്‍സിപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്‍റെ മകന്‍ സീഷാന്‍ സിദ്ദിഖി ബാന്ദ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സീഷാനെ കോണ്‍ഗ്രസ് പുറത്താക്കിയിട്ടുണ്ട്.
1999, 2004, 2009 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് തവണയാണ് സിദ്ദിഖി എംഎല്‍എയായത്. 2004 മുതല്‍ 2008 വരെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് സുനില്‍ ദത്തുമായി വളരെ അടുപ്പത്തിലായിരുന്നു സിദ്ദിഖി.
സുനില്‍ ദത്തിന്റെ മകനും സിനിമാതാരവുമായ സഞ്ജയ് ദത്തുമായും ഇതേ അടുപ്പം എന്‍സിപി നേതാവിനുണ്ട്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ളവര്‍ എത്തുന്ന ഇഫ്താര്‍ വിരുന്നുകളാണ് സിദ്ദിഖി നടത്തിയിരുന്നത്. ഈ വിരുന്നുകള്‍ ഏറെ പ്രശസ്‌തമായിരുന്നു.
സല്‍മാന്‍ഖാന് നേരെ വധഭീഷണി മുഴക്കിയിട്ടുള്ളത് ലോറന്‍സ് ബിഷ്ണോയി സംഘമാണ്. സിദ്ദിഖി വധത്തില്‍ പിടിയിലായവര്‍ക്ക് ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുണ്ട് എന്നാണ് പോലീസിന്റെ വെളിപ്പെടുത്തലും. സല്‍മാന്‍ഖാനും പിതാവിനും ഈ സംഘത്തിന്റെ വധഭീഷണിയുണ്ട്.
മാസങ്ങള്‍ക്ക് മുന്‍പ് സല്‍മാന്റെ വീടിനു നേരെ ഈ സംഘം വെടിവയ്പ്പ് നടത്തിയിരുന്നു. അതിലൊരു പ്രതി അനൂജ് തപന്‍ (32) ദുരൂഹ സാഹചര്യത്തില്‍ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ മരിച്ചതും ലോറന്‍സ് ബിഷ്ണോയി ടീമിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ലോറന്‍സ് ബിഷ്‌ണോയി ഗുജറാത്തിലെ ജയിലിലാണുള്ളത്.