കണ്ണൂര്‍: ദേശീയപാത നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. കണ്ണൂര്‍ ചാലക്കുന്നിലാണ് അപകടമുണ്ടായത്. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. കുന്നിടിച്ച് നിര്‍മാണം നടക്കുന്നതിനിടെ മണ്ണിടിയുകയായിരുന്നു.
അതിനിടെ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് യുവാവ് മരിച്ചു. കോഴിക്കോട് അഴിയൂരിലാണ് അപകടമുണ്ടായത്. കണ്ണൂർ കരിയാട് മുക്കാളിക്കരയിൽ കുളത്തുവയൽ രജീഷ് (48) ആണ് മരിച്ചത്.
പഞ്ചായത്ത് രണ്ടാം വാർഡ് ഹാജിയാർ പള്ളി റോഡിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. രജീഷ് ഉൾപ്പെടെ 6 പേരാണ് കിണർ പണി എടുത്തിരുന്നത്. എന്നാൽ ഇതിനിടെ മണ്ണിടിഞ്ഞു വീഴുകയും രജീഷ് മണ്ണിനടിയിൽ കുടുങ്ങുകയുമായിരുന്നു.
കിണറിനുള്ളിൽ രജീഷിനൊപ്പമുണ്ടായിരുന്ന തൊഴിലാളി അഴിയൂർ മൂന്നാം ഗേറ്റ് സ്വദേശി വേണു (52)നെ രക്ഷപ്പെടുത്തി. ഇദ്ദേഹത്തെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചു.
എന്നാൽ വടകര മാഹി അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുനീക്കി രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രജീഷിനെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനായി ചോമ്പാല പൊലീസും സ്ഥലത്തെത്തിയിരുന്നു. രജീഷിന്റെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അറബിക്കടലിൽ കപ്പൽ ചരിഞ്ഞു; അപകടരമായ വസ്തുക്കൾ കടലിൽ പതിച്ചതായി മുന്നറിയിപ്പ്
തിരുവനന്തപുരം: അറബിക്കടലിൽ കപ്പൽ ചരിഞ്ഞ് അപകടം. കപ്പലിൽ നിന്നും അപകടകരമായ വസ്തുക്കളടങ്ങിയ കാർഗോ കടലിൽ വീണു. കേരള തീരത്ത് കാർഗോയും എണ്ണയും അടിയാനുള്ള സാധ്യതയുണ്ടെന്നു കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി.
കപ്പലിൽ നിന്ന് മറൈൻ ഗ്യാസ് ഓയിൽ(എംജിഒ), വെരി ലോ സൾഫർ ഫ്യുയൽ ഓയിൽ (വിഎൽഎസ്എഫ്ഒ) എന്നിവ ചോർന്നതായാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന അറിയിപ്പ്. തീരത്തേക്ക് കണ്ടെയ്നറുകൾ ഒഴുകിയെത്താൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ഇതിനടുത്തേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
സംശയകരമായ വസ്തുക്കൾ കേരള തീരത്ത് കണ്ടാൽ ജനങ്ങൾ സ്പർശിക്കരുത്, വിവരം പൊലീസിലോ 112ലോ അറിയിക്കണം. കപ്പലിൽ നിന്ന് 6–8 വരെ കണ്ടെയ്നറുകളാണ് കടലിലേക്കു വീണതെന്നാണ് വിവരം. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പോയ എംഎസ്‌സി എൽസാ 3 എന്ന കപ്പലാണ് ചെരിഞ്ഞത്.
കേരള തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്. അതേസമയം അപകടം ഉണ്ടായത് എങ്ങനെയെന്ന് വ്യക്തമല്ല. കപ്പലിൽ 24 ജീവനക്കാർ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതിൽ 9 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.