തിരുവനന്തപുരം: വ്യാഴാഴ്ച കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.
ഗവര്‍ണര്‍ക്കെതിരേ പ്രതിഷേധിച്ച കെഎസ്‌യു ഭാരവാഹികള്‍ക്കു നേരെയുണ്ടായ ആര്‍എസ്എസ്-യുവമോര്‍ച്ച ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്യുന്നതെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ സവാദ് അറിയിച്ചു.
യുവമോര്‍ച്ച ഗുണ്ടകളാണ് പ്രവര്‍ത്തകരെ മര്‍ദിച്ചതെന്നും കെഎസ്‌യു ആരോപിച്ചു. ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മര്‍ദനമേറ്റിരുന്നു.
കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ നടന്ന പരിപാടിക്കെതിരെയാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ കാവിക്കൊടിയേന്തിയ ‘ഭാരതാംബ’ ചിത്രം വെച്ചിരുന്നു.
അടിയന്തരാവസ്ഥയുടെ അന്‍പതാണ്ടുകള്‍ എന്ന പേരില്‍ പത്മനാഭ സേവാഭാരതി എന്ന സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ചിത്രം വെച്ചിരുന്നത്. ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും പൊലീസിന്റെ ശക്തമായ സുരക്ഷയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു.
ഈ സമയത്ത് സര്‍വകലാശാലയുടെ പുറത്ത് ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐ, കെ എസ് യു സംഘടനകള്‍ തടിച്ചുകൂടി. എന്നാൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ സമയത്ത് ഗവര്‍ണര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സര്‍വകലാശാല സെനറ്റ് ഹാളിലേക്ക് എത്തി.
തൊട്ടുപിന്നാലെ തന്നെ സെനറ്റ് ഹാളിന്റെ വാതില്‍ പൊലീസ് അടച്ചു. തുടർന്ന് അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.