തിരുവനന്തപുരം: ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനായി മദ്യപിച്ചെത്തിയ കെഎസ്ആർടിസി ഉദ്യോഗസ്ഥന് സസ്പെൻഷൻ. ആറ്റിങ്ങല്‍ ഡിപ്പോയിലെ ഇന്‍സ്‌പെക്ടര്‍ എം.എസ്.മനോജിനെതിരെയാണ് നടപടി. മെയ് രണ്ടിനാണ് സംഭവം.
യൂണിറ്റിലെ ജീവനക്കാര്‍ മദ്യപിച്ചിട്ടുണ്ടോയെന്നു പരിശോധന നടത്താനുള്ള ചുമതല മനോജിനായിരുന്നു. എന്നാൽ മനോജ് രാവിലെ അഞ്ചുമണിക്ക് ഡ്യൂട്ടിക്കെത്തിയ സമയത്ത് പ്രത്യേക പരിശോധകസംഘം ഡിപ്പോയിലുണ്ടായിരുന്നു.
മനോജ് മദ്യപിച്ചതായി സംശയം തോന്നിയതിനെത്തുടര്‍ന്ന് പരിശോധിക്കാന്‍ ഡ്യൂട്ടി സ്റ്റേഷന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. ഇതിനിടെ പരിശോധകസംഘത്തെ കണ്ട് മനോജ് ഡിപ്പോയില്‍ നിന്ന് ആരുമറിയാതെ പുറത്തുപോയി.
തുടർന്ന് സംഭവം അന്വേഷിച്ച വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മനോജിനെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കൃത്യവിലോപം, ചട്ടലംഘനം, അച്ചടക്കലംഘനം, പെരുമാറ്റദൂഷ്യം എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.
പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ; എട്ടു വയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛൻ കസ്റ്റഡിയിൽ
കണ്ണൂർ: എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിച്ച അച്ഛനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കണ്ണൂർ ചെറുപുഴയിലാണ് സംഭവം.
മലാങ്കടവ് സ്വദേശി മാമച്ചനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ കേസെടുക്കാൻ റൂറൽ എസ്പി നിർദേശം നൽകുകയായിരുന്നു.
എന്നാൽ നടുക്കുന്ന ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നാണ് പൊലീസ് പറയുന്നത്.
കുട്ടിയുടെ അച്ഛനും അമ്മയും അകന്നാണ് കഴിയുന്നത്. അച്ഛൻ്റെ സഹോദരിയോടൊപ്പമാണ് നിലവില്‍ രണ്ട് കുട്ടികളുമുള്ളത്. അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടി പറയുന്നത്.
എന്നാൽ, പൊലീസ് ഇക്കാര്യം വിശ്വസിച്ചിട്ടില്ല. കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
പ്രാങ്ക് വീഡിയോ ആണെന്ന് കണ്ടിട്ട് തോന്നുന്നില്ലെന്ന് പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. കുട്ടികൾ എന്തുകൊണ്ടാണ് പ്രാങ്ക് വീഡിയോ ആണെന്ന് പറഞ്ഞതെന്ന് ചോദിച്ച് മനസിലാക്കും.
എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പുറത്തായ സംഭവത്തിൽ അച്ഛനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തെന്നും പയ്യന്നൂർ ഡിവൈഎസ്പി വ്യക്തമാക്കി.