ഹെൽമറ്റ് ധരിച്ച് ബസോടിച്ച് കെഎസ്ആർടിസി ഡ്രൈവർ
പത്തനംതിട്ട: ദേശീയ പണിമുടക്ക് തുടരുന്നതിനിടെ ഹെൽമെറ്റ് ധരിച്ചു വണ്ടി ഓടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ വീഡിയോ വൈറൽ. പത്തനംതിട്ടയിൽ നിന്നും കൊല്ലത്തേക്ക് സർവീസ് പോയ ബസിലെ ഡ്രൈവർ ഷിബു തോമസ് ആണ് ഹെൽമറ്റ് ധരിച്ചത്.
സമരാനുകൂലികളുടെ ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്. ഈ ബസ് അടൂരിൽ വെച്ച് സമരാനുകൂലികൾ തടഞ്ഞു.
അതേസമയം കൊല്ലത്ത് സർവീസ് നടത്തുന്നതിനിടയിൽ കെഎസ്ആർടിസി കണ്ടക്ടറെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറയുന്നു.
പണിമുടക്ക് ആയിട്ടും സർവീസ് നടത്തിയെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറെ മർദിച്ചത്.
കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞിരുന്നു. റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു.
സമരാനുകൂലികൾ കൊടികുത്തിയാണ് ബസ് തടഞ്ഞത്. മലപ്പുറത്ത് സിഐടിയു തൊഴിലാളികളുടെ നേതൃത്വത്തില്‍ ബസ് തടഞ്ഞു.
കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്.
അതേസമയം കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത പണിമുടക്ക് തുടരുകയാണ്.
പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ ദുരിതത്തിലായി.
പണിമുടക്ക് പുരോഗമിക്കുന്നു
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യത്ത് പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു.
പത്ത് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രി തുടങ്ങിയ 24 മണിക്കൂര്‍ പണിമുടക്കില്‍ വിവിധ മേഖലകളിലെ 25 കോടിയിലധികം തൊഴിലാളികള്‍ ഭാഗമാകും.
സര്‍ക്കാര്‍ അനുകൂല ട്രേഡ് യൂണിയനായ ബിഎംഎസ് പണിമുടക്കിന്റെ ഭാഗമല്ല. എന്നാൽ പണിമുടക്കിനോട് രാജ്യം സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
എന്നാൽ ഹര്‍ത്താലിന്റെ പ്രതീതി നല്‍കുന്നുണ്ടെങ്കിലും മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ സാധാരണ നിലയിലാണ്.
അതേസമയം, ബിഎംഎസ് ഉള്‍പ്പെടെ ഏകദേശം 213 തൊഴിലാളി യൂണിയനുകള്‍ രാജ്യവ്യാപക പൊതു പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചതായി കേന്ദ്ര തൊഴില്‍ മന്ത്രാലയം അവകാശപ്പെട്ടു.
ഐഎന്‍ടിയുസി, സിഐടിയു, എഐടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിസി, എല്‍പിഎഫ്, യുടിയുസി യൂണിയനുകളാണ് പണിമുടക്കിനു നേതൃത്വം നല്‍കുന്നത്.
റെയില്‍വേ, ഗതാഗതം, ഇന്‍ഷുറന്‍സ്, ബാങ്കിങ്, തപാല്‍, പ്രതിരോധം, ഖനി, നിര്‍മാണം, ഉരുക്ക്, ടെലികോം, വൈദ്യുതി മേഖലകളിലെ തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും എന്നാണ് സംഘടനകള്‍ അവകാശപ്പെടുന്നത്.
അതേസമയം ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു.
മഹാത്മാ ഗാന്ധി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം കേരള യൂണിവേഴ്സിറ്റി നാളെ നടത്താൻ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റിവെച്ചതായും അധികൃതരുടെ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിലും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Summary: Amid the ongoing nationwide strike, a video of KSRTC driver Shibu Thomas wearing a helmet while driving a bus from Pathanamthitta to Kollam has gone viral. The unusual act has sparked curiosity and laughter on social media