പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് നിലമ്പൂർ വഴിക്കടവിൽ പത്താംക്ലാസ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വിശദീകരണവുമായി കെഎസ്ഇബി. വൈദ്യതി മോഷ്ടിച്ചാണ് കെണിയൊരുക്കിയിരുന്നതെന്നും ഗുരുതരമായ ക്രിമിനൽ കുറ്റമാണ് നടന്നതെന്നും കെഎസ്ഇബി പറഞ്ഞു.
വൈദ്യുതി പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നു എന്നാണ് കെഎസ്ഇബി പറയുന്നത്. ഇൻസുലേറ്റഡ് വയർ ഉപയോഗിച്ചാണ് വൈദ്യുതി വലിച്ചത്. നടന്നത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്നും കെഎസ്ഇബി വിശദീകരിച്ചു.
കാട്ടുപന്നിയെ കൊല്ലാനായി സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിരുന്ന വൈദ്യുത കെണിയിൽപെട്ട് ഇന്നലെ വൈകിട്ടോടെയായിരുന്നു വഴിക്കടവിൽ പതിനഞ്ചുകാരനായ അനന്തു മരിച്ചത്. സ്വകാര്യ ഭൂമിയിൽ പന്നിയെ പിടികൂടാൻവെച്ച കെണിയായിരുന്നു അനന്തുവിന്റെ ജീവനെടുത്തത്.
സുഹൃത്തുക്കളായ അഞ്ച് പേർക്കൊപ്പം വഴിക്കടവിലെ തോട്ടിൽ മീൻപിടിക്കാൻ പോയതായിരുന്നു അനന്തു. വല വീശുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. അനന്തുവിനൊപ്പം ഉണ്ടായിരുന്ന യദുകൃഷ്ണൻ (23), ഷാനു വിജയ് (17) എന്നിവർക്ക് ഷോക്കേറ്റിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്.