ഒടുവിൽ അജ്മലിന്റെ വീട്ടിലെ വൈദ്യുതി ഉപാധികളില്ലാതെ പുനഃസ്ഥാപിച്ച് കെഎസ്ഇബി. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു. വൈദ്യുതി പുനഃസ്ഥാപിച്ചതോടെ മുദ്രാവാക്യം മുഴക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിച്ചു. കെഎസ്ഇബി മുട്ടുമടക്കിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. (KSEB restored electricity to Ajmal’s house without any conditions)
നേരത്തെ വൈദ്യുതി കണക്ഷന്‍ പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ഉപാധിവെക്കുകയായിരുന്നു. ഇനി ജീവനക്കാരെ മര്‍ദ്ദിക്കില്ലെന്ന ഉറപ്പുനല്‍കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടത്. ഉറപ്പ് കിട്ടിയാല്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് കെഎസ്ഇബി നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
ഇതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായത്. പ്രതിഷേധവും സർക്കാരിനെതിരെ മറ്റൊരു വിവാദം കൂടിയായ പശ്ചാത്തലത്തിലാണ് രാത്രിയോടെ കെഎസ്ഇബി വൈദ്യുതി പുനഃസ്ഥാപിച്ചത്.
വൈദ്യുതി പുനഃസ്ഥാപിച്ചതിൽ സന്തോഷമെന്ന് അജ്മലിന്റെ മാതാവ് മറിയം പറഞ്ഞു. പ്രതികാര നടപടികൾ വേദനിപ്പിച്ചുവെന്നും നിയമപോരാട്ടം തുടരുമെന്നും മറിയം പറഞ്ഞു. ഇനി ഒരാൾക്കും ഈ ഗതി വരരുതെന്നും വൈദ്യുതി ലഭിച്ചതിൽ സന്തോഷമെന്നും പിതാവ് യു സി റസാഖും പ്രതികരിച്ചു.