പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു; ആൺ സുഹൃത്തിനൊപ്പം ലഹരിവിൽപ്പനയിലേക്ക്; 18-കാരിയും യുവാവും എംഡിഎംഎയുമായി പിടിയിൽ; സംഭവം കോതമംഗലത്ത്
കൊച്ചി: കോതമംഗലം മേഖലയിൽ എക്‌സൈസ് നടത്തിയ വൻ ലഹരിവേട്ടയിൽ 37 ഗ്രാം എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയിലായി.
ഇടുക്കി പീരുമേട് ഏലപ്പാറ ഹെലിബെറിയ സ്വദേശിയായ റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരാണ് പിടിയിലായത്.
കോളജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചതാണെന്നാണ് എക്‌സൈസ് കണ്ടെത്തൽ. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 37.229 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും കസ്റ്റഡിയിൽ എടുത്തു.
പഠനം ഉപേക്ഷിച്ച് ലഹരി വിൽപ്പനയിലേക്ക് തിരിഞ്ഞ യുവതി, ആഡംബര ഹോട്ടലുകളിൽ താമസിച്ച് ഇടപാടുകൾ നടത്തിയിരുന്നുവെന്നും എക്‌സൈസ് വ്യക്തമാക്കി. ദിവസേന ഏകദേശം 3000 രൂപ വാടകയുള്ള ഹോട്ടൽ മുറികളിൽ താമസിച്ചായിരുന്നു പ്രവർത്തനം.
നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കോതമംഗലം ടൗൺ കേന്ദ്രീകരിച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രമോദ് എം.പി.യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
പ്രതികളെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
kothamangalam-mdma-drug-bust-youth-arrest
കോതമംഗലം, ലഹരിവേട്ട, എംഡിഎംഎ, എക്‌സൈസ്, റിസാന ഫാത്തിമ, അനന്തു പ്രസാദ്, കേരള വാർത്ത, മയക്കുമരുന്ന്, ക്രൈം വാർത്ത









