മലപ്പുറം: ദേശീയപാത വീണ്ടും പൊളിഞ്ഞു. ദേശീയപാതയിൽ കൂരിയാട് പ്രധാന റോഡിന്റെ പാർശ്വ ഭിത്തിയാണ് തകർന്നത്. ഭിത്തി തകർന്ന് സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു. സർവീസ് റോഡാണ് കൂടുതൽ തകർന്നു. നേരത്തെ അപകടം ഉണ്ടായതിന് സമീപത്തുള്ള റോഡാണ് ഇത്തവണ തകർന്നത്.
അതേസമയം, കൂരിയാട് ദേശീയപാത നിർമ്മാണത്തിൽ കരാർ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ പറഞ്ഞിരുന്നു. നിർമാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതിൽ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ കണ്ടെത്തൽ.
കമ്പനിയെ ഡീ ബാർ ചെയ്തതടക്കമുള്ള നടപടികൾ കേന്ദ്രം സ്വീകരിച്ചിരുന്നു. ഐഐടിയിലെ റിട്ട. പ്രൊഫസറുൾപ്പെടെയുളള മൂന്നംഗ വിദഗ്ദ സംഘം ഇവിടം സന്ദർശിച്ചിരുന്നു. തുടർന്ന് ഇവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തൽ.
സംഭവത്തിൽ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷനെ ഡീബാർ ചെയ്തിരുന്നു. പദ്ധതിയുടെ കൺസൾട്ടന്റായി പ്രവർത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കൺസൾട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.
കൂരിയാടിന് പുറമേ തൃശൂർ, കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.
തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്.