രാജരാജേശ്വരി അധോലോകം! അത് കളിത്തോക്കോ അതോ മാരകായുധമോ? കൊല്ലത്തെ ഗുണ്ടാ വീഡിയോയിൽ അന്വേഷണം മുറുകുന്നു
കോളേജ് ജംഗ്ഷനിലുള്ള സ്വകാര്യ കെട്ടിടത്തിൽ ‘രാജരാജേശ്വരി അധോലോകം’ എന്ന പേരിൽ ഗുണ്ടാസംഘത്തിന്റെ ഓഫീസ് തുറന്നതായി കാണിക്കുന്ന വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ജോനകപ്പുറം, കിളികൊല്ലൂർ, ശക്തികുളങ്ങര, മുണ്ടയ്ക്കൽ, കടപ്പാക്കട, പള്ളിത്തോട്ടം എന്നിവിടങ്ങളിലെ താമസക്കാരായ ആറുപേരുടെ പേരിലാണ് കേസ് എടുത്തിരിക്കുന്നത്. പൊതുസ്ഥലത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും സംഘത്തിലെ ചിലർ തോക്ക് കൈയിൽ പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടെ വീഡിയോയിൽ കാണുന്നുണ്ട്.
ജനുവരി മാസത്തിൽ തന്നെ ഈ ദൃശ്യങ്ങൾ പ്രതികൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. പിന്നീട് ഗ്രൂപ്പിൽ ഉണ്ടായ തർക്കങ്ങൾക്കുശേഷമാണ് വീഡിയോ പുറത്ത് പ്രചരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ് പൊലീസ് പ്രതികളുടെ വീടുകളിൽ പരിശോധന നടത്തി. വീഡിയോയിൽ കാണുന്ന തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. അത് കളിത്തോക്കാണെന്നാണ് പ്രതികളുടെ അവകാശവാദം. തോക്കിന്റെ ശാസ്ത്രീയ പരിശോധന പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തമാശയായി ചിത്രീകരിച്ച വീഡിയോ ഗൂഢാലോചനയോടെ ഭീതി പരത്തുന്ന തരത്തിൽ പ്രചരിപ്പിച്ചുവെന്നാണ് പ്രതികളുടെ വിശദീകരണം. ഗുണ്ടാസംഘ യോഗം ചേർന്നുവെന്ന ആരോപണവും ബന്ധപ്പെട്ടവർ നിഷേധിച്ചു.
പിതാവിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ വീട്ടിൽ ഒത്തുകൂടിയതാണെന്നും ദൃശ്യങ്ങളിൽ കാണുന്ന തോക്ക് മകന്റെ കളിപ്പാട്ടമാണെന്നും ഒരാൾ വ്യക്തമാക്കി. എന്നാൽ ഈ വാദം പൊലീസ് പൂർണമായി അംഗീകരിച്ചിട്ടില്ല.
English Summary
Police have registered a case against six people for circulating a video claiming a gang office in Kollam, with visuals showing weapons and public display.









