അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല
കൊച്ചി: കൊലപാതകവും കഞ്ചാവ് കടത്തും ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് യുവതി സ്വന്തം അമ്മയെ ക്രൂരമായി മർദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30) ഫെയ്സ്‌ക്രീം മാറ്റിവച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അമ്മ സരസുവിനെ (70) കമ്പിപ്പാരകൊണ്ട് അടിച്ചുവീഴ്ത്തുകയായിരുന്നു.
ആക്രമണത്തിൽ സരസുവിന്റെ വാരിയെല്ല് പൊട്ടി. ആറുമാസത്തോളം വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തെ തുടർന്ന് റിമാൻഡിലായ നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.
നിവ്യയുടെ അഞ്ചുവയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഫെയ്സ്‌ക്രീം മാറ്റിവച്ചതല്ല, പണത്തിന്റെ പേരിലുള്ള തർക്കവും സ്വന്തം കാര്യങ്ങളിൽ അമ്മ ഇടപെടുന്നതിലുണ്ടായ ദേഷ്യവുമാണ് ആക്രമണത്തിന് യഥാർത്ഥ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
പനങ്ങാടും നെട്ടൂരും കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തിയിരുന്ന നിവ്യ 2020ലെ നെട്ടൂർ കൊലപാതകക്കേസിലും മൂന്നര കിലോ കഞ്ചാവ് പിടിച്ച കേസിലും പ്രതിയായിരുന്നു.
തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നിരവധി കേസുകളിലെ സ്ഥിരം കുറ്റവാളിയെന്ന നിലയിലാണ് പൊലീസിന്റെ വിലയിരുത്തൽ. ഈ മാസം 19നാണ് ആക്രമണം നടന്നത്.
നാട്ടുകാരുടെ സഹായത്തോടെയാണ് സരസുവിനെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary:
A woman with a criminal history, including murder and drug trafficking cases, assaulted her 70-year-old mother with an iron rod in Kochi, causing severe injuries and a fractured rib. The accused, Nivya alias Shruthi, is currently in remand, and police are considering invoking the KAAPA Act and listing her as a rowdy offender. Authorities believe financial disputes and resentment over parental interference were the real motives behind the attack.
kochi-woman-attacks-mother-criminal-history
Kochi, Domestic Violence, Drug Cases, Assault, Kerala Crime News, KAAPA Act, Police Investigation









