ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം
കൊച്ചി: ആത്മഹത്യയുടെ വക്കിൽ നിന്ന് ഒരാൾക്ക് ജീവൻ തിരിച്ചുകിട്ടിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പൊലീസ് പങ്കുവച്ചിരിക്കുന്നത്.
എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിങ് സംഘത്തിന്റെ അതിവേഗ ഇടപെടലാണ് കുടുംബനാഥന്റെ ജീവൻ രക്ഷിച്ചത്.
സംഭവത്തിന്റെ മുഴുവൻ നാടകീയതയുമാണ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്.
സംഭവം നടന്നത് കൊച്ചുകടവന്ത്രയിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപമാണ്.
രാത്രി 112 അടിയന്തര നമ്പറിലേക്ക് എത്തിയ ഒരു ഫോൺ കോളിലൂടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. “ആൾ താമസമില്ലാത്ത ഒരു വീട്ടിൽ വെളിച്ചം തെളിഞ്ഞുകാണുന്നു.
ആരോ കയറിയിട്ടുണ്ടാകാം” എന്നായിരുന്നു പരിസരവാസികളുടെ വിവരം.
വാർത്ത കിട്ടിയ ഉടൻ നൈറ്റ് പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ പി.ജി. ജയരാജ്, സിവിൽ പൊലീസ് ഓഫീസർമാരായ നിതീഷ്, സുധീഷ് എന്നിവർ സ്ഥലത്തെത്തി.
അവിടെ താമസിച്ചിരുന്നവർ കുടുംബ പ്രശ്നങ്ങൾ കാരണം പല ദിവസങ്ങളായി വീട്ടിൽ വന്നിരുന്നില്ലെന്നും, എന്നാൽ വൈകുന്നേരം കുടുംബനാഥനെ കണ്ടതായി അയൽക്കാർ പറഞ്ഞതും പൊലീസിനെ സംശയത്തിലാക്കി.
വീട്ടിന്റെ മുൻവാതിൽ പൂട്ടിയിരുന്നതുകൊണ്ട് പൊലീസ് മതിൽ ചാടി വീടിനുള്ളിലേക്ക് പ്രവേശിച്ചു.
അടുക്കളവാതിൽ തുറന്നുകിടന്നതിനാൽ പൊലീസ് അകത്തേക്ക് കടന്നപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ബെഡ്‌റൂമിൽ കെട്ടിത്തൂങ്ങി പിടയ്ക്കുന്ന നിലയിൽ ഒരാൾ.
പൊലീസുകാർ ഉടൻ തന്നെ അയാളെ പിടിച്ച് താങ്ങി, കെട്ടിയിരുന്ന തുണി അറുത്ത് നിലത്ത് കിടത്തി. സമയനഷ്ടം വരാതിരിക്കാൻ പൊലീസ് ജീപ്പിൽ തന്നെയാണ് അദ്ദേഹത്തെ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചത്.
ജനറൽ ആശുപത്രിയിലെത്തിയപ്പോഴേക്കും ഐസിയുവിൽ ഒഴിവില്ലായിരുന്നു. അതിനാൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ കഴുത്തിൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ഡോക്ടർമാർ ‘ഫിലാഡൽഫിയ കോളർ’ ആവശ്യപ്പെട്ടു.
രാത്രിയായതിനാൽ നഗരം മുഴുവൻ പൊലീസുകാർ മെഡിക്കൽ ഷോപ്പുകൾ തിരഞ്ഞെങ്കിലും ലഭിച്ചില്ല.
ഒടുവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ പിആർഒയുടെ സഹായത്തോടെയാണ് കോളർ ലഭിച്ചത്. ഉടൻ തന്നെ അത് ജനറൽ ആശുപത്രിയിൽ എത്തിച്ച് രോഗിക്ക് നൽകി.
അതേസമയം, പൊലീസ് സംഘം കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും അവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
ബന്ധുക്കൾ എത്തുന്നതുവരെ പൊലീസ് സംഘം സ്ഥലത്ത് തന്നെ തുടർന്നു.
ജീവൻ രക്ഷിക്കാൻ നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ ആത്മാർഥമായ ഇടപെടലിനും പ്രതിബദ്ധതയ്ക്കും സമൂഹമാധ്യമങ്ങളിൽ നിന്ന് വ്യാപകമായ അഭിനന്ദനമാണ് ലഭിക്കുന്നത്.
പോലീസിന്റെ ഇടപെടൽ വൈകിയിരുന്നുവെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് ആരോഗ്യപ്രവർത്തകരും വ്യക്തമാക്കി.
പലപ്പോഴും സമൂഹമാധ്യമങ്ങളിൽ പൊലീസിനെ വിമർശനങ്ങൾക്കായി മാത്രമാണ് കാണാറുള്ളത്.
എന്നാൽ ഇത്തരം ഇടപെടലുകൾ പൊലീസിന്റെ സാമൂഹിക ഉത്തരവാദിത്തവും മാനുഷിക മുഖവും തുറന്നുകാട്ടുന്നതാണെന്നാണു പൊതുജനങ്ങളുടെ അഭിപ്രായം.
ജീവിതം അവസാനിപ്പിക്കണമെന്നുറപ്പിച്ച് തൂങ്ങിമരിക്കാൻ തീരുമാനിച്ച ഒരാളെ, അവസാനം ജീവൻ തിരികെ നൽകിയത് മനുഷ്യനന്മയോടുള്ള കടമ തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥരുടെ ദൗത്യം കൊണ്ടാണ്.
സമൂഹത്തിനുവേണ്ടി ജീവൻ പണയപ്പെടുത്തി പ്രവർത്തിക്കുന്ന പൊലീസുകാർക്ക് വീണ്ടും ജനങ്ങളുടെ അഭിനന്ദനവും വിശ്വാസവും ലഭിക്കുന്ന അപൂർവ്വ നിമിഷമായിത്തീർന്നു.
സബ് ഇൻസ്‌പെക്ടർ പി.ജി. ജയരാജിന്റെയും, സിവിൽ പൊലീസ് ഓഫിസർമാരായ നിതീഷിന്റെയും സുധീഷിന്റെയും പേരുകൾ സമൂഹമാധ്യമങ്ങളിലുടനീളം വലിയ രീതിയിൽ പ്രശംസിക്കപ്പെടുന്നു.
മനുഷ്യജീവന്റെ വില തിരിച്ചറിഞ്ഞു സമയം കളയാതെ ഇടപെട്ട ഇവർ “കർമ്മനിരത പൊലീസുകാർ” എന്ന നിലയിൽ ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടി.
English Summary :
In Kochi, police saved a man attempting suicide by quick intervention during night patrol. Their timely action, medical support, and humanity turned into a life-saving mission.