വ്യാജവാർത്ത; റിപ്പോർട്ടർ ടിവി ചാനലിനും ചാനൽ നടത്തിപ്പുകാർക്കും ജീവനക്കാർക്കും എതിരെ 250 കോടി രൂപയുടെ നഷ്ടപരിഹാര കേസ്
കൊച്ചി: വ്യാജവാർത്ത സംപ്രേഷണം ചെയ്തെന്നാരോപിച്ച് റിപ്പോർട്ടർ ടിവി ചാനലിനും ചാനൽ നടത്തിപ്പുകാർക്കും ജീവനക്കാർക്കും എതിരെ 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം. ജേക്കബ് നിയമനടപടി ആരംഭിച്ചു.
സാബു എം. ജേക്കബ് പ്രസിഡന്റായ ട്വന്റി–20 പാർട്ടി എൻഡിഎയുടെ ഘടകകക്ഷിയായതിനു പിന്നാലെ, ഇ.ഡി അറസ്റ്റ് ഭയന്നാണ് പാർട്ടി എൻഡിഎയിൽ ചേർന്നതെന്ന വ്യാജവാർത്ത റിപ്പോർട്ടർ ചാനൽ സംപ്രേഷണം ചെയ്തുവെന്നാണ് പരാതി.
നികുതി വെട്ടിപ്പും നിരവധി നിയമലംഘനങ്ങളും നടത്തിയെന്ന തരത്തിൽ തുടർച്ചയായി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്നും സാബു എം. ജേക്കബ് ആരോപിച്ചു.
റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ, മാനേജിങ് ഡയറക്ടർ കെ.ജെ. ജോസ്, ഡയറക്ടർ മെൽബി ജോസ്, ചെയർമാൻ റോജി അഗസ്റ്റിൻ, വൈസ് ചെയർമാൻ ജോസ്കുട്ടി അഗസ്റ്റിൻ എന്നിവർക്കും ചാനൽ റിപ്പോർട്ടർമാരായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ടി.വി. സുനിൽ, ജിമ്മി ജെയിംസ്, ടി.വി. പ്രസാദ്, എസ്.എസ്. സരൻ, വിനീത വേണു, അർജുൻ മട്ടന്നൂർ എന്നിവർക്കും ഉൾപ്പെടെ ആകെ 16 പേർക്കും ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡിനുമാണ് നിയമനോട്ടീസ് അയച്ചിരിക്കുന്നത്.
ഇവർക്കെതിരെ സിവിൽ, ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്നും പ്രതികളുടെ വസ്തുവകകൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും സാബു എം. ജേക്കബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ചാനൽ നടത്തിപ്പിനാവശ്യമായ ലൈസൻസ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലോ ആഭ്യന്തര മന്ത്രാലയത്തിലോ നിന്ന് ലഭിച്ചിട്ടില്ലെന്നും, ദേശീയ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് അപേക്ഷ മന്ത്രാലയങ്ങൾ നിരസിച്ചിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിച്ചാണ് ചാനൽ പ്രവർത്തിക്കുന്നതെന്നും ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
English Summary
Kitex Group MD Sabu M. Jacob has initiated legal action seeking ₹250 crore in damages against Reporter TV channel, its management and staff, alleging repeated broadcast of fake and defamatory news related to the Twenty20 party joining the NDA.
kitex-sabu-jacob-250-crore-defamation-case-against-reporter-tv
Kitex, Sabu M Jacob, Reporter TV, defamation case, fake news, Twenty20 party, NDA, media controversy, legal action, Kerala news









