വയലിൽ കളിച്ചുകൊണ്ടിരുന്ന 6 വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം വാട്ടർ ടാങ്കിൽ മുക്കിക്കൊന്നു 43 കാരൻ. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖം കല്ലുകൊണ്ട് ഇടിച്ച് ചതയ്ക്കുകയും ചെയ്തു. ഡിസംബർ 30 ന് കാണാതായ 6 വയസുകാരിയുടെ മൃതദേഹം വയലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മുഖം വികൃതമാക്കിയ നിലയിലായിരുന്നു മൃതദേഹം. ആഗ്ര ജില്ലയിലെ എത്മാദ്പൂർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:
ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പാടത്ത് കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുന്നത്. സമയം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചു. ചേർന്ന് ഏറെനേരം തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് അന്വേഷണത്തിൽ കുട്ടി പ്രതിയായ രാജ്‌വീർ സിംഗിനൊപ്പം പോകുന്ന സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു.
കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ കുട്ടി ബഹളം വച്ചതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഇതോടെ കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചു. വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മുഖം കല്ല് കൊണ്ട് ഇടിച്ചു ചതച്ചു. പിന്നീട് മൃതദേഹം വയലിൽ ഉപേക്ഷിച്ചു. കുട്ടിയെ വീട്ടുകാർ തിരയുന്നതിനൊപ്പം സാമ് രാജ്‌വീർ സിംഗ് ഇവരെ സഹായിക്കാനെന്ന വ്യാജേന കുടുംബത്തോടൊപ്പം ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു.