തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കണമെന്ന് ഖാദർ കമ്മിറ്റി ശുപാർശ.Khader Committee recommends that student politics be allowed in schools
വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം, മദ്യാസക്തി എന്നിവ കൂടുന്നതും ജാതി-മതാടിസ്ഥാനത്തിലുള്ള വേർതിരിവുകൾ വർധിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് സ്കൂളുകളിലെ വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പ്രാധാന്യം ഖാദർ കമ്മിറ്റി വിശദമാക്കുന്നത്.
വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ ആശയാടിസ്ഥാനത്തിലുള്ള സംഘംചേരൽ ഫലപ്രദമായി നടപ്പാക്കാൻ വിദ്യാർഥിരാഷ്ട്രീയം അനുവദിക്കണമെന്നാണ് നിർദേശം.
12-ാം ക്ലാസ് കഴിയുന്ന വിദ്യാർഥി ഭരണഘടനപ്രകാരം വോട്ടവകാശമുള്ള പൗരനാവുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് തന്നെ ജീവിക്കുന്ന സമൂഹത്തിലെ എല്ലാവിധ ചലനങ്ങളിലും പങ്കെടുക്കാനുള്ള പരിശീലനം കൂടിയാണ് വിദ്യാഭ്യാസമെന്നും സമിതി നിരീക്ഷിച്ചു.
ഇതിന് കൃത്യമായ മാർഗരേഖ തയ്യാറാക്കിനൽകണം. സാമൂഹികസംവാദവും വേണം. ഇതെല്ലാം നീതിന്യായസംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരേണ്ടതുണ്ടെന്നും വിദ്യാർഥിരാഷ്ട്രീയം നിരോധിച്ച കോടതിവിധി പരാമർശിച്ച് ഖാദർ കമ്മിറ്റി അഭിപ്രായപ്പെട്ടു.
2003-ലാണ് വിദ്യാർഥിരാഷ്ട്രീയത്തിനുള്ള അനുമതി നിഷേധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടത്. അതേസമയം, ഖാദർ കമ്മിറ്റി റിപ്പോർട്ട് മന്ത്രിസഭ തത്ത്വത്തിൽ അംഗീകരിച്ചതിനാൽ വിദ്യാർഥിരാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ സർക്കാരിനാവും.
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാവുമ്പോൾ ഇംഗ്ലീഷിലും ഹിന്ദിയിലും അനായാസം ആശയവിനിയമം നടത്താനാവണമെന്നും ഖാദർ കമ്മിറ്റി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതിഥിത്തൊഴിലാളികൾ വർധിച്ച സാഹചര്യത്തിൽ ഹിന്ദിക്കും പ്രാധാന്യംനൽകണം. 2005-06 അധ്യയനവർഷം പത്തുവരെയുള്ള ക്ലാസിൽ ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചിരുന്നത് 5.58 ലക്ഷം വിദ്യാർഥികളായിരുന്നു. ഇത് 2019-20 വർഷം 17 ലക്ഷമായി.
വ്യക്തിത്വവും ശേഷിയും വികസിക്കാൻ മാതൃഭാഷയിലുള്ള വിദ്യാഭ്യാസമാണ് സഹായകരമെന്നതിനാൽ ബോധനമാധ്യമം മലയാളം മതി. ഒരു റഫറൽ ഭാഷ എന്നനിലയിൽ പ്രസക്തിയുള്ളതിനാൽ ഇംഗ്ലീഷ് പഠനം ഏറ്റവും മികച്ചതാക്കണമെന്നും സമിതി അഭിപ്രായപ്പെട്ടു.
പ്രീ-സ്‌കൂൾ കുട്ടികളുടെ അവകാശമാക്കണമെന്നാണ് മറ്റൊരു ശുപാർശ. മികച്ച ശിശുവിഹാരകേന്ദ്രങ്ങളായി അങ്കണവാടികളെ മാറ്റണം. സ്‌കൂൾ വിദ്യാഭ്യാസത്തിൽ ഏതെങ്കിലുമൊരു തൊഴിൽ പഠിക്കാനുള്ള അവസരമുണ്ടാവണം.
ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി ആഹാരം പാകംചെയ്യൽ, വിതരണം, ശുചീകരണം എന്നിവയിൽ വിദ്യാർഥികൾക്ക് പങ്കാളിത്തം നൽകണമെന്നും ശുപാർശയുണ്ട്.