ബജറ്റിൽ ഉൾപ്പെടുത്തിയ കാര്യം കടലാമകളോട് ആരും പറഞ്ഞില്ലെന്ന് തോന്നുന്നു; ഈ സീസണിൽ ഇതുവരെ ഒരെണ്ണം പോലും മുട്ടയിടാൻ എത്തിയില്ല!
ആലപ്പുഴ: കേന്ദ്ര ബജറ്റിൽ കടലാമ പ്രജനന കേന്ദ്രങ്ങളിൽ വിനോദസഞ്ചാര പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കേരളതീരത്ത് കടലാമകൾ കുറയുന്നതിൽ ആശങ്ക ശക്തമാകുന്നു.
സംസ്ഥാനത്തെ പ്രധാന കടലാമ മുട്ടയിടൽ കേന്ദ്രങ്ങളിലൊന്നായ തോട്ടപ്പള്ളിയിൽ ഈ സീസണിൽ ഇതുവരെ ഒരു കടലാമയും മുട്ടയിടാൻ എത്തിയിട്ടില്ലെന്ന് സംരക്ഷണ പ്രവർത്തകർ പറയുന്നു.
സാധാരണ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് കടലാമകളുടെ പ്രജനനകാലം. തോട്ടപ്പള്ളിയിൽ നാല് വർഷം മുൻപാണ് ഏറ്റവും കൂടുതൽ കടലാമകൾ മുട്ടയിടാൻ എത്തിയതെന്ന് സംരക്ഷകർ പറയുന്നു.
എന്നാൽ പിന്നീട് തീരമണൽ ഖനനം വർധിച്ചതോടെ ഇവയുടെ മുട്ടയിടൽ പ്രദേശങ്ങൾ നഷ്ടപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം പുന്നപ്ര ഭാഗത്ത് ചില കടലാമകൾ മുട്ടയിട്ടിരുന്നുവെങ്കിലും, ഇത്തവണ തോട്ടപ്പള്ളിയിൽ കടലാമകളുടെ സാന്നിധ്യം പോലും ഇല്ലാത്തതാണ് ആശങ്ക ഉയർത്തുന്നത്.
മണൽ ഖനനത്തിനൊപ്പം കാലാവസ്ഥ വ്യതിയാനവും കടലാമകൾ എത്താതിരിക്കാൻ കാരണമാകാമെന്നാണ് വിലയിരുത്തൽ.
“ബജറ്റിൽ പ്രഖ്യാപനം വന്നതോടെ കടലാമകളെക്കുറിച്ച് സംസാരമുണ്ടായെന്നല്ലാതെ, സംരക്ഷണത്തിന് അധികാരികൾ എന്ത് നടപടിയെടുക്കുമെന്ന് കാണണം.
വലിയ പ്രതീക്ഷയൊന്നുമില്ല,” കടലാമ സംരക്ഷകൻ സജി ജയമോഹൻ പറഞ്ഞു.
കടലാമകൾക്ക് ഭീഷണിയാകുന്ന രീതിയിൽ തീരമേഖലയിൽ ഖനനം പ്രോത്സാഹിപ്പിക്കുന്ന ‘ധാതുമണൽ ഇടനാഴി’ ബജറ്റിൽ പ്രഖ്യാപിച്ചതും വൈരുധ്യമായി സംരക്ഷകർ ചൂണ്ടിക്കാട്ടുന്നു.
കടലാമ സംരക്ഷണം ഇല്ലെന്നാരോപിച്ച് ഇന്ത്യയിൽ നിന്ന് ചെമ്മീൻ വാങ്ങാൻ വിസമ്മതിക്കുന്ന രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഒരു പ്രഖ്യാപനം മാത്രമാണ് ഇതെന്നും അവർ വിമർശിക്കുന്നു.
കടലാമ പ്രജനന കേന്ദ്രങ്ങളെ വിനോദസഞ്ചാരവുമായി ബന്ധിപ്പിക്കുന്നത് അപകടകരമാണെന്നും, കൂടുതൽ ആളുകൾ എത്തുന്ന തീരങ്ങളിൽ കടലാമകൾ മുട്ടയിടാൻ സാധാരണ എത്താറില്ലെന്നും സംരക്ഷകർ പറയുന്നു.
തോട്ടപ്പള്ളിയിൽ കഴിഞ്ഞ 13 വർഷമായി കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർ സ്വന്തം ചെലവിൽ ഹാച്ചറിയും ഒരുക്കിയിട്ടുണ്ട്.
വനംവകുപ്പ് കുറച്ചുകാലം വാച്ചർ അലവൻസ് നൽകിയതൊഴിച്ചാൽ സർക്കാർ തലത്തിൽ കാര്യമായ സഹായം ലഭിച്ചിട്ടില്ലെന്നാണ് പരാതി.
സംസ്ഥാനത്ത് തോട്ടപ്പള്ളി, ചാവക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കടലാമകൾ മുട്ടയിടാൻ എത്താറുള്ളത്. ഈ കേന്ദ്രങ്ങളിലുടനീളം സന്നദ്ധ സംഘടനകളാണ് പ്രധാനമായും സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ENGLISH SUMMARY
Though the Union Budget announced tourism projects at sea turtle breeding sites, conservationists in Kerala fear the turtles are disappearing from the coast. At Thottappally, a key nesting site, no turtles have arrived so far this season. Sand mining and climate change are cited as possible reasons. Activists also criticize the budget for promoting coastal mineral mining, calling it contradictory and risky, especially if breeding sites are linked with tourism.
kerala-thottappally-sea-turtles-not-arrived-budget-tourism-concerns
Sea turtles, Thottappally, Kerala coast, Alappuzha, turtle conservation, sand mining, climate change, Union Budget, tourism project, nesting season









