തിരുവനന്തപുരം: ഡിസംബർ 8 മുതൽ 12 വരെ നിശ്ചയിച്ചിരുന്ന കേരള പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചതായി പബ്ലിക് സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു.
തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികൾ പുറത്തുവന്നതിനെ തുടർന്ന് ആണ് ഈ തീരുമാനം.
മാറ്റിവെച്ച പരീക്ഷകൾ 2026 ഫെബ്രുവരിയിലാകും നടക്കുക. കൃത്യമായ തീയതികൾ പിന്നീട് അറിയിക്കുമെന്ന് പിഎസ്‌സി അറിയിച്ചു.
രണ്ട് ഘട്ടമായി തദ്ദേശ തെരഞ്ഞെടുപ്പ്
തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഡിസംബർ 9, 11 തീയതികളിലാണ് രണ്ട് ഘട്ടങ്ങളായി വോട്ടെടുപ്പ്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 9-ന് വോട്ടെടുപ്പ് നടക്കും.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ ഡിസംബർ 11-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13-ന് ശനിയാഴ്ച നടത്തും.തീയതികൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
മട്ടന്നൂർ നഗരസഭ ഒഴികെയുള്ള മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.മട്ടന്നൂരിലെ ഭരണ കാലാവധി അവസാനിച്ചിട്ടില്ലാത്തതിനാലാണ് ഈ ഇളവ്.
വോട്ടർമാരുടെ എണ്ണം — രേഖകൾ ഇങ്ങനെ
രാജ്യത്ത് 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും, 1199 എണ്ണത്തിലേക്ക് മാത്രമാണ് ഇത്തവണ തെരഞ്ഞെടുപ്പ്.
ഗ്രാമ പഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവയിലായി ആകെ 23,576 വാർഡുകളിലാണ് തെരഞ്ഞെടുപ്പ്. ഓരോ വാർഡും ഓരോ നിയോജക മണ്ഡലമായി കണക്കാക്കപ്പെടും.
തിരഞ്ഞെടുപ്പ് ഘടന
ഗ്രാമപഞ്ചായത്ത് 941 (17,337 വാർഡുകൾ) ,ബ്ലോക്ക് പഞ്ചായത്ത് 152 (2,267 വാർഡുകൾ) ,ജില്ലാ പഞ്ചായത്ത് 14 (346 വാർഡുകൾ)
മുനിസിപ്പാലിറ്റികൾ 86 (3,205 വാർഡുകൾ), കോർപ്പറേഷനുകൾ 6 (421 വാർഡുകൾ)
സംസ്ഥാനത്ത് ആകെ 2,84,30,761 പേർ വോട്ടർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 1,34,12,470 പേർ പുരുഷൻമാർ,
1,50,18,010 പേർ സ്ത്രീകൾ, 281 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ്. പ്രവാസി വോട്ടർമാർ 2,841 പേർ പട്ടികയിലുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് മൂലം പിഎസ്‌സി പരീക്ഷകൾ മാറ്റിയതോടെ പരീക്ഷാർത്ഥികൾക്ക് കൂടുതൽ തയ്യാറെടുപ്പ് സമയം ലഭിക്കുന്നുവെന്നത് ആശ്വാസകരമാണ്.
English Summary
Elections will be held in two phases on December 9 and 11, and vote counting on December 13.









